രണ്ട് സെഞ്ചുറി, നാല് അര്‍ധസെഞ്ചുറി; ലങ്കയ്ക്കു മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

കൊളംബോ: രണ്ട് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും നിറം ചാര്‍ത്തിയ ഇന്നിങ്‌സിനൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (133), അജിങ്ക്യ രഹാനെ (132) എന്നിവരുടെ സെഞ്ചുറികളും ഓപ്പണര്‍ ലോകേഷ് രാഹുല്‍ (57), ആര്‍.അശ്വിന്‍ (54), വൃദ്ധിമാന്‍ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

നാലാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരഅജിങ്ക്യ രഹാനെ സഖ്യം പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഇതിനു പുറമെ നാല് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നു. ഒന്നാം വിക്കറ്റില്‍ ധവാന്‍രാഹുല്‍ (56), രണ്ടാം വിക്കറ്റില്‍ രാഹുല്‍പൂജാര (53), അഞ്ചാം വിക്കറ്റില്‍ അശ്വിന്‍രഹാനെ (63), എട്ടാം വിക്കറ്റില്‍ ജഡേജസാഹ (72) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര് സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി രംഗണ ഹെറാത്ത് നാലും പുഷ്പകുമാര രണ്ടും വിക്കറ്റ് വീഴ്ത്തി.

സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. 232 പന്തുകള്‍ നേരിട്ട പൂജാര, 232 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 133 റണ്‍സെടുത്താണ് പുറത്തായത്. കരുണരത്‌നെയ്ക്കാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ പൂജാരരഹാനെ സഖ്യം 217 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നെത്തിയ അശ്വിനെ കൂട്ടുപിടിച്ച് രഹാനെ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (63) തീര്‍ത്തു. 222 പന്തില്‍ 14 ബൗണ്ടറികളോടെ 132 റണ്‍സെടുത്ത രഹാനയെ പുഷ്പകുമാരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്വല്ല സ്റ്റംപു ചെയ്തു പുറത്താക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ (20) വിക്കറ്റും പുഷ്പകുമായ്ക്കാണ്. അശ്വിന്‍ (54), സാഹ (67), ഷാമി (എട്ടു പന്തില്‍ 19) എന്നിവരെ ഹെറാത്ത് മടക്കി.

ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍, (82 പന്തില്‍ ഏഴു ബൗണ്ടറികളോടെ 57), മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ (37 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 35), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (29 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യദിനം നഷ്ടമായത്.

KCN

more recommended stories