ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണം: സുപ്രിം കോടതി

ദില്ലി: വൈക്കം സ്വദേശിയായ ഹോമിയോ വിദ്യാര്‍ത്ഥി അഖിലയെന്ന ഹാദിയയെ മതംമാറ്റിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും.

കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്‍.ഐ.എ അന്വേഷത്തെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തില്ല. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹാദിയയെ കേള്‍ക്കും എന്നും സുപ്രിം കോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഷഹിന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കേസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കോടതിക്ക് മുന്നിലെത്തണമെന്ന് ബെഞ്ച് വ്യക്തമാക്കി. കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ നടത്തിയ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. ഹാദിയയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ എന്‍.ഐ.എ പോലുള്ള സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമാണ് അഭികാമ്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഹിന്‍ ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കേസില്‍ എന്‍.ഐ.എ അന്വേഷണമായിരിക്കും അഭികാമ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ മാസം 10ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സിബിഐ അല്ലെങ്കില്‍ എന്‍ഐഎ അന്വേഷണം കേസില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ ഷഹിന്‍ ശക്തമായി എതിര്‍ത്തു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷഹിന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
മെയ് 24 നാണ് ഹാദിയയും ഷഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന് പേരുസ്വീകരിക്കുകയും ഷഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു.
മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഷഫിന്‍ ജഹാന് ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന് പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി ആരോപിച്ചിരുന്നു.

KCN

more recommended stories