ദിലീപിന് ജാമ്യമില്ല

തൃശൂര്‍: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി. ഇതോടെ ദിലീപിന്റെ ജയില്‍വാസം ഇനിയും നീളും. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുന്നത്. നേരത്തെ ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയും ഇതേ കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ 16 ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളപ്പെടുന്നത്. ജൂലൈ 10 ന് അറസ്റ്റിലായ ദിലീപ് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ജാമ്യത്തിനായി സമീപിച്ചത്.

ജയിലില്‍ 60 ദിവസം പിന്നിട്ടതിനാല്‍ തനിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപ് വാദിച്ചത്. കേസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം 14 നാണ് ദിലീപ് വിചാരണക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യഹര്‍ജിയില്‍ 16 ന് വാദം നടന്നു. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം കേട്ടത്. ദിലീപിന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത് മാത്രമല്ല ദിലീപിനെതിരായ കുറ്റമെന്നും കുറ്റകൃത്യത്തിന്റെ ഓരോ ഘട്ടത്തിലും ദിലീപ് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് ഡയറിയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ വാദങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന വാദങ്ങളാണ് ദിലീപ് നടത്തിയതെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.

KCN

more recommended stories