ഘര്‍വാപസി കേന്ദ്രത്തിലെ പീഡനം: യുവതിയുടെ മൊഴി ശരിവെച്ച് പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തില്‍ പീഡനത്തിനിരയായ യുവതിയുടെ മൊഴി ശരിവെച്ച് ഹൈകോടതിയില്‍ പൊലീസിന്റെ റിപ്പോര്‍ട്ട്. പരാതിക്കാരി പറഞ്ഞതെല്ലാം സത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. യോഗ കേന്ദ്രത്തിലെ ജീവനക്കാരില്‍നിന്ന് ശാരീരിക, മാനസിക പീഡനങ്ങളുണ്ടായതിനെപ്പറ്റി കണ്ണൂര്‍ സ്വദേശിനി ശ്വേത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ റിപ്പോര്‍ട്ടാണ് ഉദയംപേരൂര്‍ എസ്.ഐ കെ.എ. ഷിബിന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ശ്വേതയുടെ ഭര്‍ത്താവ് റിന്റോ ഐസക് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പൊലീസില്‍ പരാതിപ്പെട്ടതിന് പുറമെ, റിന്റോയുടെ ഹരജിയിലും പീഡനങ്ങള്‍ വിവരിച്ച് ശ്വേത സത്യവാങ്മൂലം നല്‍കിയിരുന്നു. ശ്വേതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യോഗകേന്ദ്രം നടത്തിപ്പുകാരും ജീവനക്കാരുമായ മനോജ് ഗുരുജി, സുജിത്, സ്മിത, ലക്ഷ്മി, ശ്രീജേഷ്, മനു എന്നിവര്‍ക്കെതിരെ സെപ്റ്റംബര്‍ 23ന് കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമ്പത് പ്രതികളുള്ളതില്‍ അഞ്ചാം പ്രതി ശ്രീജേഷിനെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തില്‍ വിവാഹം ചെയ്ത താനും റിന്റോയും പത്തുമാസം ഒന്നിച്ച് താമസിച്ചെന്നും പിന്നീട് മാതാവും സഹോദരീഭര്‍ത്താവും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് യോഗ കേന്ദ്രത്തില്‍ എത്തിച്ചെന്നുമാണ് യുവതി മൊഴി നല്‍കിയത്. എതിര്‍ക്കുമ്പോള്‍ കൈകള്‍ ബന്ധിച്ച് യോഗ കേന്ദ്രത്തില്‍ തടവിലിടുമായിരുന്നു. പലപ്പോഴും തറയിലും ഡോര്‍മിറ്ററിയിലും കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. ബാത്ത്‌റൂം അടക്കാന്‍പോലും സമ്മതിച്ചിരുന്നില്ല. ഒരുവീട്ടില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 40 പേരെയാണ് തിക്കിഞെരുക്കി തടവിലിട്ടിരുന്നത്. ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സ്മിത, ലക്ഷ്മി, ശ്രീജേഷ് എന്നിവര്‍ മര്‍ദിച്ചിരുന്നെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സത്യമാണെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അന്വേഷണം ഫലപ്രദമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 24ന് സന്റെറില്‍ തിരച്ചില്‍ നടത്തി സൗണ്ട് സിസ്റ്റം, സൗണ്ട് മിക്‌സര്‍, ബോക്‌സ് സ്പീക്കറുകള്‍, മൈക് തുടങ്ങിയവ പിടിച്ചെടുത്തു. ഇവ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ക്രിമിനല്‍ നടപടി ക്രമം 164 പ്രകാരം പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാന്‍ എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ഉണ്ടായിരുന്നവരും അയല്‍വാസികളുമായ 22 പേരുടെയും കെട്ടിട ഉടമയുടെയും മൊഴിയെടുത്തു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരം തേടി അപേക്ഷ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയും ചിത്ര എന്ന മറ്റൊരു യുവതിയും നല്‍കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013 മുതല്‍ ശ്വേതയും റിന്‍േറായും പ്രണയത്തിലായിരുന്നെന്നാണ് വടക്കാഞ്ചേരി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. പീച്ചി വിഘ്‌നേശ്വര ക്ഷേത്രത്തില്‍ വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചു. വീട്ടുകാരും പരസ്പരം സഹകരിച്ചുവരുന്നതിനിടെയാണ് സഹോദരിയുടെ വീടുതാമസത്തിന് ചെന്ന ശ്വേതയെ യോഗ കേന്ദ്രത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയത്. സെപ്റ്റംബര്‍ 11ന് അവിടെനിന്ന് രക്ഷപ്പെട്ട ശ്വേത റിന്റോക്കൊപ്പം പോയി. തുടര്‍ന്ന് തങ്ങള്‍ക്ക് മാതാപിതാക്കളില്‍നിന്നും മനോജ് ഗുരുജി ഉള്‍പ്പെടെയുള്ള ഹിന്ദു തീവ്രവാദികളില്‍നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും വടക്കാഞ്ചേരി സി.ഐക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതിനാല്‍ അന്ന് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

KCN

more recommended stories