നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് അന്വേഷണ സംഘം. കുറ്റകൃത്യം ദിലീപിന് വേണ്ടിയായിരുന്നുവെന്നും അന്വേഷണസംഘം. നാളെ അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കാമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നും, അതിനാല്‍ ദിലീപ് ഒന്നാം പ്രതിയും,പള്‍സര്‍ സുനി രണ്ടാം പ്രതിയായേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 20 ന് സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പിടിയിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ജൂലൈ പത്തിനാണ് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങുന്നത്.

ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപിനെതിരെ കേസിലെ ഏഴാം പ്രതിയായ ചാര്‍ളി മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നായിരുന്നു രഹസ്യമൊഴി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ഇരിട്ടി സ്വദേശി ചാര്‍ളിയുടെ കോയമ്പത്തൂരിലെ വീട്ടിലാണ്. ഇവിടെ വെച്ചാണ് പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നു.

KCN

more recommended stories