എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈകോടതി; ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു

കൊച്ചി: തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈകോടതി ഭര്‍ത്താവിനൊപ്പം വിട്ടു. എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കാണരുതെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ഇത്തരം കേന്ദ്രങ്ങള്‍ ഭരണഘടനാവിരുദ്ധമെന്നും കോടതി അഭിപ്രായപ്പെട്ടു. യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മതാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും അവിടെവെച്ച് മര്‍ദ്ദനത്തിനിരയായെന്നും ശ്രുതി പരാതിപ്പെട്ടിരുന്നു.തന്റെ ഭാര്യ ശ്രുതിയെ അന്യായ തടങ്കലില്‍നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് ഹമീദ് ഹേബിയസ് കോര്‍പസ് ഹരജിയിലാണ് വിധി. വ്യത്യസ്ത മതങ്ങളിലെ യുവതീ യുവാക്കള്‍ വിവാഹിതരാകുന്ന എല്ലാ കേസിലും ലവ് ജിഹാദിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനെന്ന് ഹൈകോടതി നേരത്തെ ചോദിച്ചിരുന്നു. എല്ലാ മിശ്ര വിവാഹങ്ങളെയും ലവ് ജിഹാദെന്നും ഘര്‍വാപസിയെന്നും ചിത്രീകരിച്ച് ഹരജി നല്‍കുന്ന രീതിയെന്തിനാണെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ശ്രുതിയുടെ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി അനീസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവേയാണ് കോടതി വാക്കാലുള്ള നിരീക്ഷണങ്ങള്‍ നടത്തിയത്. ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂര്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹരജി നല്‍കിയത്. 2011 -14 കാലഘട്ടത്തില്‍ ബിരുദ പഠനാകാലത്ത് തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതായും ഹരജിയില്‍ പറയുന്നു. ദല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം. തങ്ങള്‍ സംയുക്തമായി നല്‍കിയ ഹരജിയില്‍ ദല്‍ഹി ഹൈകോടതി പൊലീസ് സഹായം അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഹരിയാനയില്‍ താമസിച്ചു വരുമ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തു. മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നോടൊപ്പം പോകണമെന്നായിരുന്നു യുവതി പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍, കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ചത്. ആരോപണ വിധേയനായ സി. ഐ തന്നെയാണ് തെരച്ചില്‍ നടത്തിയത്. കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ തടവില്‍ വെച്ചിരിക്കുകയാണ്. ഭക്ഷണം പോലും നിഷേധിച്ച് പീഢിപ്പിക്കുന്നു. ഇനിയും ഇതിന് അനുവദിച്ചാല്‍ തനിക്ക് ഭാര്യയെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനീസ് ഹരജി നല്‍കിയത്.

KCN