കാസര്‍കോട് സോളാര്‍ പാര്‍ക്കിന് 250 ഏക്ര ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് 250 ഏക്ര ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപ പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയില്‍ സോളാര്‍ പാര്‍ക്ക് മാത്രമേ നിര്‍മ്മിക്കാവു എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്.

കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോള്‍ട്ടേജ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈന്‍സ് പാക്കേജ്, ഉത്തരമേഖല എച്ച്ടിഎല്‍എസ് പാക്കേജ് എന്നീ പ്രവൃത്തികള്‍ കരാറുകാരെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഏറനാട് ലൈന്‍സ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി 2021 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് 40 വര്‍ഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങള്‍ക്ക് ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിന്‍ വിട്ടുളള സ്ഥലത്ത് പട്ടയം നല്‍കാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുളള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉപകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാനും മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു.

KCN

more recommended stories