ആംബുലന്‍സിന് വഴി കൊടുക്കാതെ മത്സരിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: ശ്വാസതടസ്സം നേരിട്ട നവജാത ശിശുവുമായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് വഴി കൊടുക്കാതെ മത്സരിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസാണ്(27) അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനിയച്ചയുടന്‍ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ കുഞ്ഞിനെയും കൊണ്ട് പെരുമ്പാവൂരില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കുഞ്ഞിന്റെ അമ്മയും നഴ്സുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുട്ടി ഗുരുതരാവസ്ഥയിലായതിനാല്‍ സൈറണ്‍ ഇട്ട് നല്ല വേഗതയില്‍ ഓടിയ ആംബുലന്‍സിന് വഴി കൊടുക്കാതെ കാര്‍ തടസ്സം സൃഷ്ടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

രാജഗിരി ആശുപത്രി മുതല്‍ കൊച്ചിന്‍ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരമാണ് കാര്‍ ആംബുലന്‍സിന്റെ മുന്‍പില്‍ നിന്ന് മാറാതെ മത്സരിച്ചോടിയത്. പലപ്രാവശ്യം ആംബുലന്‍സ് ഡ്രൈവര്‍ മുന്നില്‍ കയറാന്‍ ശ്രമിച്ചെങ്കിലും മനപ്പൂര്‍വ്വം വഴി മാറാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു കാര്‍ ഡ്രൈവര്‍. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പമിരുന്നയാളാണ് നിരവധി അവസരങ്ങളുണ്ടായിട്ടും മുന്നില്‍ കയറാന്‍ അനുവദിക്കാതിരുന്ന കാറിന്റെ വീഡിയോ പകര്‍ത്തിയത്. കെഎല്‍17എല്‍202 എന്ന കാറിന്റെ നമ്പറും വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കാര്‍ ഡ്രൈവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതിനു ശേഷം കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ മധു സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ആ വേഗതയില്‍ 15 മിനുട്ട് കൊണ്ട് മെഡിക്കല്‍ കോളേജില്‍ എത്തുമായിരുന്നെങ്കിലും കാര്‍ തടസ്സം സൃഷ്ടിച്ചതിനാല്‍ 35 മിനുട്ട് കൊണ്ടാണ് എത്താന്‍ കഴിഞ്ഞതെന്ന് മധു പറഞ്ഞു. വീഡിയോ കണ്ട ആലുവ ഡിവൈഎസ്പി കെബി പ്രഫുല്ല ചന്ദ്രന്‍ വിഷയത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതി നിര്‍മല്‍ ജോസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത ഫോര്‍ഡ് എക്കോ സ്പോര്‍ട്ട് കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ആംബുലന്‍സിന് തടസ്സം സൃഷ്ടിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്ത കാര്‍ ഡ്രൈവര്‍ നിര്‍മല്‍ ജോസിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍ടിഒ സിഎസ് അയ്യപ്പന്‍ പറഞ്ഞു. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ആംബുലന്‍സിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

KCN

more recommended stories