നികുതി കേസില്‍ കാലതാമസം: നെയ്മര്‍ക്ക് എട്ടു കോടി പിഴ

റിയോ: നികുതികേസ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയതിന് പി.എസ്.ജി സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് ബ്രസീലിയന്‍ കോടതി എട്ടു കോടിയോളം രൂപ പിഴയിട്ടു. ബാഴ്‌സിലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് 200 മില്ല്യന്‍ പൗണ്ടിന് നെയ്മര്‍ കൂടുമാറിയിരുന്നു. ഇതടക്കമുള്ളവയുമായി ബന്ധപ്പെട്ട നികുതി ഇടപാടിലാണ് കോടതി പിഴ വിധിച്ചത്.

തന്റെ വരുമാനം മറച്ചുപിടിക്കാനായി നെയ്മര്‍ കുടുംബം നടത്തുന്ന കമ്പനികളുടെ പേരില്‍ വരുമാനം മാറ്റിയെന്ന് കോടതിയില്‍ വാദത്തിനിടെ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

നെയ്മറും മാതാപിതാക്കളും മൂന്ന് കമ്പനികളുമാണ് പിഴ തുക നല്‍കേണ്ടതെന്ന് ബ്രസീലിയന്‍ ഫെഡറല്‍ കോടതി പറഞ്ഞു. 15 മുതല്‍ 25 ശതമാനം വരെ നികുതി നല്‍കേണ്ടിടത്ത് പിഴയടക്കം 27.5 ശതമാനമാണ് നെയ്മറിന് നല്‍കേണ്ടി വരിക.

അന്തിമ വിധി വരുന്നത് തടയാന്‍ നെയ്മറും പ്രതിനിധികളും അപ്പീല്‍ പ്രക്രിയകള്‍ ഉപയോഗിച്ച് മോശം നടപടികളാണ് നടത്തിയത്. അന്തസ്സ് ലംഘിക്കുന്ന നടപടിയാണ് ഇതെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് കാര്‍ലോസ് മുറ്റ പറഞ്ഞു. വിധിവന്നതിന് ശേഷമുള്ള നെയ്മറിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.

KCN