മക്ക, മദീന പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചു

മക്ക: സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം അറിയിച്ചു. ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ലെന്ന് ഔഖാഫ് ഭരണവിഭാഗം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്ന തീര്‍ഥാടകരുടെ ക്യാമറകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂട്ടമായി ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുന്നത് മറ്റ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചിലര്‍ അവരുടെ രാജ്യത്തെ പതാകയുമേന്തിയാണ് മസ്ജിദിനുള്ളില്‍ ചിത്രമെടുക്കുന്നത്.

ഹറമിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും മസ്ജിദുല്‍ ഹറമിന്റെ പവിത്രതയ്ക്ക് കോട്ടമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ഹജ്ജ് ഔഖാഫ് ഭരണവിഭാഗം വ്യക്തമാക്കി.

സൗദിയിലെ വിദേശരാജ്യങ്ങളുടെ എംബസികള്‍ക്കും ഹജ്ജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

KCN

more recommended stories