സൗദിയില്‍ അടുത്തവര്‍ഷം മുതല്‍ സിനിമാ തീയേറ്ററുകള്‍

റിയാദ്: ദശാബ്ദങ്ങള്‍ നീണ്ട സിനിമാ നിരോധനം എടുത്തുമാറ്റി സൗദി അറേബ്യയുടെ ചരിത്രപരമായ തീരുമാനം. രാജ്യത്തു സിനിമാ തിയറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഏഴു മാസം മുന്‍പ് നടത്തിയിരുന്നെങ്കിലും അത് എന്നായിരിക്കുമെന്നു സൗദി വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വരുത്തിയത്.

സിനിമാ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് എത്രയും പെട്ടെന്നു നടപടി ആരംഭിക്കും. വരുന്ന മാര്‍ച്ചില്‍തന്നെ സൗദിയിലെ ആദ്യ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണു സൂചന. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ചുവടുപിടിച്ചാണു വിനോദമേഖലയിലെ വിലക്കുകള്‍ നീക്കാനുള്ള തീരുമാനം.

‘2018 ആദ്യം തന്നെ വാണിജ്യസിനിമാ പ്രവര്‍ത്തനങ്ങള്‍ സൗദിയില്‍ തുടങ്ങും. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്’ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. 1980കളിലാണ് സാംസ്‌കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്നു പറഞ്ഞ് സൗദിയിലെ തിയറ്ററുകള്‍ക്ക് വിലക്കു വരുന്നത്. അതിനാല്‍ത്തന്നെ ഇപ്പോഴും കാര്യമായ വളര്‍ച്ചയില്ലാതെ തുടരുന്ന സൗദിയിലെ ചലച്ചിത്ര നിര്‍മാണത്തിനും ഊര്‍ജം പകരുന്നതാണു പുതിയ തീരുമാനം.

2013ല്‍ സൗദിയില്‍ നിന്ന് ഇതാദ്യമായി ഓസ്‌കര്‍ പുരസ്‌കാരത്തിന് ഔദ്യോഗികമായി ‘വായ്ജ്ദ’ എന്ന ചിത്രമയച്ചിരുന്നു. എണ്ണയ്ക്കു പുറമേ മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ തേടുന്ന സാഹചര്യത്തിലും ചലച്ചിത്രവ്യവസായം ഇനി ഏറെ സഹായകരമാകും. 2400 കോടി ഡോളറിന്റെ അധികവരുമാനമാണ് ഇതിലൂടെ സൗദി പ്രതീക്ഷിക്കുന്നത്. മുപ്പതിനായിരത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

എന്നാല്‍ നിലവില്‍ പൊതുഇടങ്ങളില്‍ തുടരുന്ന ചില നിയന്ത്രണങ്ങള്‍ സിനിമാതിയറ്ററുകളുടെ കാര്യത്തിലും ഉണ്ടാകുമെന്നാണു സൂചന. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇടങ്ങളിലായിരിക്കും സീറ്റ്. കുടുംബങ്ങള്‍ക്കും പ്രത്യേക മേഖലയുണ്ടാകും.

സൗദിയിലെ സാമൂഹിക അവസ്ഥകളില്‍ നിര്‍ണായക മാറ്റങ്ങളാണ് പുതിയ തീരുമാനത്തോടെ ഉണ്ടാകാനിരിക്കുന്നത്. സിനിമ പാപമാണെന്നും അശ്ലീലമാണെന്നും വിശ്വസിക്കുന്ന യാഥാസ്ഥിതികരുടെ വാദങ്ങളെ പിന്തള്ളിയാണ് പുതിയ തീരുമാനം. എങ്കിലും പല ഭാഗങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കും കുറവില്ല. നിലവിലെ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

സമീപകാലത്ത് സംഗീതപരിപാടികള്‍ സംഘടിപ്പിച്ചും സൗദി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. കോമിക് കഥാപാത്രങ്ങളെപ്പോലെ വേഷം ധരിച്ചുള്ള ഫെസ്റ്റിവലും ജനങ്ങള്‍ക്കായി നടത്തി. ദേശീയദിനാചരണത്തിന്റെ ആഘോഷപരിപാടികളിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ലോകോത്തര നിലവാരമുള്ള ഓപറ ഹൗസ് നിര്‍മിക്കുമെന്നും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ജൂണ്‍ മുതല്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അധികാരവും സൗദി നല്‍കുകയാണ്.

KCN

more recommended stories