ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍.

കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമര്‍ശകനുമായിരുന്നു ജോസഫ് പുലിക്കുന്നേല്‍. 1932ല്‍ ഭരണങ്ങാനത്തായിരുന്നു ജനനം. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേല്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബര്‍, കെപിസിസി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് ജോസഫ് പുലിക്കുന്നേല്‍.

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി, സഭാ-അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തനരീതികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. മലയാളത്തില്‍ ഒരു എക്യുമെനിക്കല്‍ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചു.

പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍ (ആത്മകഥ), കേരളക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍, ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്രവിചാരണ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.

കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റഷീമ, റീനിമ, രാജു, രതിമ, പരേതയായ രാഗിമ.

KCN

more recommended stories