പീഡിപ്പിക്കാന്‍ ശ്രമം; പിതാവിനെ മകള്‍ കുത്തിപരുക്കേല്‍പ്പിച്ചു

മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ കത്തികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു. പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയാണ് പിതാവിനെ കുത്തിപരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ പിതാവിനെ പെണ്‍കുട്ടിതന്നെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയിലെ ജെജെ ആശുപത്രിയിലാണ് 43 വയസുകാരനായ പിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരുക്ക് ഭേദമായാല്‍ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പീഡനശ്രമമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് അറിയിച്ചു.
പിതാവുമായുണ്ടായ അടിപിടിയില്‍ പെണ്‍കുട്ടിക്കും പരുക്കേറ്റു. പരുക്ക് പറ്റിയ പെണ്‍കുട്ടിയെ താണെയിലുള്ള സിവിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയോട് പിതാവ് മോശമായി സംസാരിക്കുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
മദ്യപിച്ചാണ് പിതാവ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം പെണ്‍കുട്ടി രക്ഷപ്പെട്ട് അടുക്കളയിലേക്ക് ഓടി കറിക്കത്തി എടുത്ത് പിതാവിനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ വയറിനാണ് പരുക്കേറ്റത്. ഉടന്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി അയല്‍വാസികളെ വിളിച്ച് പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി.
വെല്‍ഡിംഗ് തൊഴിലാളിയായ ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ എന്നും മര്‍ദ്ദിക്കാറുണ്ട്. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്തു. എന്നാല്‍ മകളെ കൂടെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പിതാവും മകളും മാത്രമാണ് വീട്ടില്‍ താമസം.

KCN

more recommended stories