ഉത്തേജക മരുന്ന് പരിശോധന: യൂസഫ് പഠാന് അഞ്ച് മാസത്തേക്ക് വിലക്ക്

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ച് മാസത്തേക്കാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ പഠാനെ ബിസിസിഐ വിലക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലും പഠാന് അഞ്ച് മാസത്തേക്ക് കളിക്കാനാകില്ല. ബറോഡ ടീമില്‍ പഠാനെ കളിപ്പിക്കരുതെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടിട്വന്റി മത്സരത്തിനിടയില്‍ പഠാന്‍ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ചുമയ്ക്കുള്ള മരുന്നില്‍ കാണുന്ന ടെര്‍ബ്യൂട്ടലെയ്‌ന്റെ അംശമാണ് കണ്ടെത്തിയതെന്നും ബി.സി.സി.ഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

2017 മാര്‍ച്ച് 16ന് ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തര ടിട്വന്റി മത്സരത്തിനിടെ ശേഖരിച്ച മൂത്രസാമ്പിളിലാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ടെര്‍ബ്യൂട്ടലെയ്‌നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ടെര്‍ബ്യൂട്ടലെയ്ന്‍ ബി.സി.സി.ഐ പ്രസ്താവനയില്‍ പറയുന്നു.

കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഈ ഇഞ്ചക്ഷന്‍ എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നുമുള്ള പഠാന്റെ വിശദീകരണം ബിസിസിഐ സ്വീകരിച്ചു. എന്നാല്‍ പഠാനോ ഡോക്ടോറോ ഈ മരുന്ന് കഴിക്കാന്‍ അനുവാദം തേടിയിരുന്നില്ല.

കഴിഞ്ഞവര്‍ഷം ഇതേ നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോപാല്‍ പിടിക്കപ്പെട്ടിരുന്നു. സുബ്രതോപാലിന് ജലദോഷത്തിന് നല്‍കിയ മരുന്നിലാണ് നിരോധിത മരുന്ന് കണ്ടെത്തിയത്. താരത്തെ കുറച്ചുകാലത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ടിട്വന്റുകളും പഠാന്‍ കളിച്ചിട്ടുണ്ട്. ടിട്വന്റി ലോകപ്പ്, ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും പഠാന്‍ അംഗമായിരുന്നു.

KCN