സുബൈദയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായി ഐജി മഹിപാല്‍ യാദവ്

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദ (60) എന്ന വീട്ടമ്മ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണെന്ന് ഉത്തരമേഖല ഐജി മഹിപാല്‍ യാദവ് പറഞ്ഞു. സുബൈദയുടെ കൈയ്യും കാലും കറുത്ത തുണി കൊണ്ട് കെട്ടി ബന്ധിച്ച നിലയിലായിരുന്നു. നെറ്റിയും തലയും ചുമരിലിടിച്ചതായും വ്യക്തമായിട്ടുണ്ട്. കെട്ടിയിട്ട കൈയ്യില്‍ നിന്നും കാലില്‍ നിന്നും രക്തം വാര്‍ന്ന സ്ഥലത്ത് ഉറുമ്പ് അരിച്ചിരുന്നു.

നെറ്റിയിടിച്ചതിനെ തുടര്‍ന്നാണ് തലയ്ക്ക് സമീപം രക്തം തളംകെട്ടിക്കിടന്നത്. കൊലപാതകം കവര്‍ച്ചയ്ക്ക് വേണ്ടിയല്ലെന്നാണ് പോലീസിന്റെ നിഗമനം. സുബൈദയെ ശരിക്കും അറിയാവുന്ന ആളാണ് കൊലയ്ക്ക് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഇതിനായി തിരിച്ചറിയല്‍ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. അതിനിടെ വ്യക്തമായ തെളിവ് ലഭിച്ചതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഐജി കൊല നടന്ന വീടിന് സമീപം വെച്ച് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം പകുതി കുടിച്ച നിലയില്‍ കണ്ടത്തിയിരുന്നു. ഇതിന് ശേഷം ഇവര്‍ തമ്മില്‍ ഏതോ കാര്യത്തിന്റെ പേരില്‍ വാക്കേറ്റം ഉണ്ടായതായും തുടര്‍ന്ന് കൈയ്യും കാലും കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസിന്റെ സംശയം.

വീട്ടില്‍ ആകെയുള്ള അലമാര പൂട്ടിയ നിലയില്‍ തന്നെയാണുള്ളത്. അടുക്കളയോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയില്‍ വെച്ചിരുന്ന കുറച്ച് പണവും അതേപോലെ തന്നെയുണ്ട്. കൊല നടത്തിയ ആള്‍ വീട് പുറത്തുനിന്നും പൂട്ടി പോവുകയാണ് ഉണ്ടായതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

28 വര്‍ഷം മുമ്പ് മതംമാറിയ തമ്പായി ആണ് മരിച്ച സുബൈദ. ഇവര്‍ക്ക് അഞ്ച് വര്‍ഷം മുമ്പ് ആയമ്പാറ ചെക്കിപ്പള്ളത്ത് ദര്‍ഗാസ് ഭൂമിയില്‍ മിച്ചഭൂമി പതിച്ച് കിട്ടിയിരുന്നു. ഈ സ്ഥലത്ത് വീട് വെച്ചാണ് തനിച്ച് താമസിച്ച് വരുന്നത്. രണ്ട് ദിവസമായി ഇവരെ വീട്ടില്‍ നിന്ന് പുറത്തുകണ്ടിരുന്നില്ല. ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. പരിസരവാസികളോട് അന്വേഷിച്ചപ്പോള്‍ രണ്ട് ദിവസമായി കാണാനില്ലെന്ന് അറിയിച്ചതോടെ ഇളകിവീഴാറായ വാതിലിലൂടെ നോക്കിയപ്പോഴാണ് സുബൈദയെ കൈയ്യും കാലും കെട്ടി ചുമരിനോട് ചേര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദരും പോലീസ് നായയും പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ദരും എത്തിയിരുന്നു. വൈകിട്ടോടെ ഉത്തര മേഖല ഐജി മഹിപാല്‍ യാദവും കൊല നടന്ന വീട്ടിലെത്തി പരിശോധന നടത്തി. വൈകീട്ട് ആറ് മണിയോടെയാണ് ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, അഡ്വ. എം കെ ബാബുരാജ്, സി കെ അരവിന്ദന്‍ തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

അവിവാഹിതയായ സുബൈദ ജോലിക്ക് നില്‍ക്കുന്ന പള്ളിക്കരയിലെ തൊട്ടിയിലെ ഒരു വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഈ വീട്ടുകാര്‍ സുബൈദയ്ക്ക് ആറ് പവന്‍ സ്വര്‍ണവള നല്‍കിയിരുന്നു. ഇതിനുപുറമെ വേറെയും സ്വര്‍ണാഭരണങ്ങളും സമ്പാദ്യവും സുബൈദയ്ക്കുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുകയുള്ളൂ. നേരത്തെ ജോലിക്ക് നിന്ന വീട്ടിലെ ഏഴ് മക്കളെ പോറ്റി വളര്‍ത്തിയത് സുബൈദയായിരുന്നു. അത് കൊണ്ട് തന്നെ വളര്‍ത്തുമക്കളും എല്ലാ രീതിയിലും സുബൈദയെ സഹായിച്ചിരുന്നു.

KCN

more recommended stories