കശ്മീരില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട്‌പോയി പീഡിപ്പിച്ച് കൊന്നു; പ്രതി അന്വേഷണ ഉദ്യോഗസ്ഥന്‍

ശ്രീനഗര്‍: എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക് ഖുജരിയ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു ക്രൂരകൃത്യം നടത്തിയത്. ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ് വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന് കാട്ടി ഒരു മാസം മുമ്ബാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഒരാഴ്ചത്തെ ശക്തമായ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയ പൊലീസ് അവള്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് സ്ഥരീകരിച്ചിരുന്നു.

എന്നാല്‍ പിന്നീട് പൊലീസ് പുറത്ത് വിട്ടത് ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ്. എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്, അവളെ കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ കുടുംബം പരാതിയുമായി വന്നത് മുതല്‍ ദീപക് തെരച്ചില്‍ സംഘത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ‘നോമദ് വിഭാഗത്തിലുള്ളവരില്‍ ഭീതി സൃഷ്ടിക്കുക’ എന്ന പ്രേരണയിലാണ് കൃത്യം ചെയ്തതെന്നായിരുന്നു ദീപകിന്റെ വിശദീകരണം.

ജനുവരി 10നായിരുന്നു സംഭവം. രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയത് ദീപകും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ചേര്‍ന്നായിരുന്നു. ജനുവരി 17നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഹീരാനഗര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണ് 28കാരനായ ദീപക്. ക്രൈം ബാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നുവെങ്കിലും കൊലപാതക അന്വേഷണത്തില്‍ ദീപക് മുന്നോട്ട് വന്നിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.ജി.പി അലോക് പുരി പറഞ്ഞു. തട്ടിക്കൊണ്ട് പോകലും പീഡനവും കൊലപാതകവുമെല്ലാം ആസൂത്രിതമായിരുന്നുവെന്നും നേരത്തെ തന്നെ പെണ്‍കുട്ടിയെ ദീപക് ലക്ഷ്യമിട്ടിരുന്നതായും പുരി കൂട്ടിച്ചേര്‍ത്തു. കൊലപാതക വിവരം പുറത്ത് പറയാതിരിക്കാന്‍ ദീപക് സഹകുറ്റവാളിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് അറിയിച്ചു. കൃത്യം ചെയ്യാന്‍ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയോട് അവന്റെ മാതാപിതാക്കളെ വകവരുത്തുമെന്നായിരുന്നു ഭീഷണി.

പെണ്‍കുട്ടിയുടെ കുടുംബവും നോമദ് വിഭാഗക്കാരും ചേര്‍ന്ന് കുറ്റവാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹീരാ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ ദീപക് ലാത്തികൊണ്ട് ക്രൂരമായി ആക്രമിച്ചതായി അവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നോമദ് വിഭാഗത്തിലെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങിലുണ്ടായ ലാത്തിച്ചാര്‍ജിലും നൂറ് കണക്കിന് നോമദ് സമുദായക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

KCN