സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും; മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടുരൂപയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കി. മിനിമം ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിച്ച് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം ചാര്‍ജ് 11 രൂപയാകും. അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം സ്വീകരിക്കും. ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഇന്ന് എ.കെ.ജി സെന്ററില്‍ ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്.

ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നത്.

KCN