ബസ് ചാര്‍ജ് വര്‍ദ്ധന: പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെയും കെ.എസ്.ആര്‍.ടി.സിയുടെയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്‌പെയര്‍പാര്‍ട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ട് രൂപയായി വര്‍ദ്ധിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ദ്ധനയില്ല. മിനിമം ചാര്‍ജ്ജിനു ശേഷമുളള നിരക്കില്‍ വര്‍ദ്ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുളള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 40 കി.മീ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ദ്ധനയേ ഉണ്ടാകൂ.

നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ജീവനക്കാര്‍ക്ക് പത്താം ശമ്ബളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതി ജീവനക്കാരൂടെ പത്താം ശമ്ബളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ലേബര്‍ കമ്മിഷണര്‍ ആയി എ. അലക്‌സാണ്ടറിനെ നിയമിക്കാന്‍ തീരൂമാനിച്ചു. നിലവില്‍ ലേബര്‍ കമ്മിഷണറായ കെ. ബിജുവിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കും. നിലവില്‍ വ്യവസായ ഡയറക്ടറായ കെ.എന്‍. സതീഷിനെ ലാന്റ്് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കും.

KCN

more recommended stories