ഭാര്യയുടെ അസുഖം മാറാന്‍ പിഞ്ചുകുഞ്ഞിനെ ബലി കൊടുത്തയാള്‍ പിടിയില്‍

ഹൈദരാബാദ്: ഭാര്യയുടെ മാറാരോഗത്തിന് പ്രതിവിധിയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുത്തയാള്‍ പൊലീസ് പിടിയിലായി. ടാക്‌സി ഡ്രൈവറായ രാജേശ്വരും ഇയാളുടെ ഭാര്യയുമാണ് പിടിയിലായത്. ചന്ദ്രഗ്രഹണം നടക്കുന്ന ദിവസം പിഞ്ചുകുഞ്ഞിനെ ബലി കൊടുത്താല്‍ ഭാര്യയുടെ അസുഖം മാറുമെന്ന് ഒരു പുരോഹിതനാണ് ഇയാളോട് പറഞ്ഞത്. തുടര്‍ന്ന് ജനുവരി 31ന് റോഡ് വക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തില്‍ നിന്നും ഇയാള്‍ ഒരു കുട്ടിയെ തട്ടിയെടുത്തു. അര്‍ദ്ധരാത്രിയോടെ കുട്ടിയുടെ തലയറുത്ത ഇയാള്‍ മൃതദേഹവും ആയുധവും മൂസി നദിയിലേക്ക് എറിഞ്ഞു. അരമണിക്കൂറിന് ശേഷം പോളിത്തീന്‍ ബാഗില്‍ കുട്ടിയുടെ തലയുമായി വീട്ടിലെത്തിയ ഇയാള്‍ നരബലിക്ക് ശേഷമുള്ള ക്ഷുദ്രപൂജകള്‍ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പുരോഹിതന്‍ പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ തല വീടിന് മുകളിലെ തെക്ക് പടിഞ്ഞാറ് മൂലയില്‍ വച്ചു.

പിറ്റേ ദിവസം രാജേശ്വറിന്റെ വീടിന് മുകളില്‍ ഒരു പെണ്‍കുട്ടിയുടെ തലയിരിക്കുന്നത് കണ്ട ഭാര്യാ മാതാവാണ് പൊലീസില്‍ വിവരമറിയിച്ചത്. എന്നാല്‍ രാത്രി പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ടിരുന്നുവെന്നും ഇക്കാര്യത്തില്‍ തനിക്ക് ഒന്നും അറിയില്ലെന്നുമാണ് രാജേശ്വര്‍ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുക്കാത്ത പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ഒരു ഷര്‍ട്ട് കണ്ടെത്തിയത് കേസിനെ വഴിത്തിരിവിലെത്തിച്ചു. ഈ രക്തക്കറയും കൊല്ലപ്പെട്ട കുട്ടിയുടെ രക്തസാമ്ബിളും ഒന്ന് തന്നെയെന്ന് പരിശോധനാ ഫലം വന്നതോടെ രാജേശ്വര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 112 മൊബൈല്‍ ഫോണുകളും നൂറിലേറെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതായും 45ലധികം ആളുകളെ ചോദ്യം ചെയ്യലിന് വിധേയരാക്കിയെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

KCN

more recommended stories