മണിയൊച്ചയില്ലാത്ത, മണികിലുക്കമില്ലാത്ത രണ്ടു വര്‍ഷം

കാസര്‍കോട് : മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ച് 6ന് ആയിരുന്നു മലയാളികളുടെ സ്വന്തമായിരുന്ന മണി മരണപ്പെടുന്നത്. കേരളത്തിലെ ജനഹൃദയത്തിലായിരുന്നു എന്നും മണിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ മണിയുടെ പെട്ടന്നുള്ള മരണം ബന്ധുക്കള്‍ക്കും സുഹ്രത്തുക്കള്‍ക്കും എന്നപോലെ ആരാധകര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

അതോടോപ്പം, മണിയുടെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് കലാഭവന്‍ മണി അനുസ്മരണം സംഘടിപ്പിച്ചിരിക്കുകയാണ് ചാലക്കുടിക്കാര്‍. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചിന്‍ കലാഭവനില്‍ മണി ചേട്ടനോടൊപ്പം പ്രവര്‍ത്തിച്ച മിമിക്രി കലാകാരന്മാരെയും നാടന്‍പാട്ട് രംഗത്ത് ചേട്ടനോടൊപ്പം പ്രവര്‍ത്തിച്ച നാടന്‍പാട്ട് കലാകാരന്മാരെയും ആദരിക്കും.

അഭിനയം, ആലാപനം, സംഗീത സംവിധാനം. രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. മലയാള സിനിമയിലെ ഓള്‍റൌണ്ടര്‍ ആയിരുന്നു മണിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും മണി അഭിനയിച്ചു.

നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.

KCN

more recommended stories