വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ന്യൂഡല്‍ഹി: കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസില്‍ 2016 ജൂണില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിയമ നടപടികളില്‍ നിന്നും ഒളിച്ചോടി പോകുന്നവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്ന ക്രിമിനല്‍ പ്രൊസിജിയര്‍ കോഡിന്റെ 83 മത്തെ വകുപ്പനുസരിച്ചാണ് ഇഡിയുടെ നടപടി.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.

KCN