അപായച്ചങ്ങല വലിച്ച് യാത്രക്കാര്‍ രക്ഷകരായി; കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്

കുന്നിക്കോട് : യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒഴിവായത് വന്‍ദുരന്തം. ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാര്‍ വലിച്ചതോടെ കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു.പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 നായിരുന്നു സംഭവം.2.05 ന് എത്തിയ കൊല്ലം പുനലൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്‌സ്പ്രസും സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്നു.ഈ സമയം തന്നെ ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുകയായിരുന്നു.കാവല്‍പുര ലൈവല്‍ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു.ഉടന്‍ ഇവര്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.

സാധാരണ താംബരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂര്‍ വരുന്നത്.സിഗ്നല്‍ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.തുടര്‍ന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂര്‍ പാസഞ്ചര്‍ ഒന്നാമത്തെ പ്ലാറ്റ്്ഫോമില്‍ പ്രവേശിപ്പിച്ചു.തീവണ്ടികള്‍ മൂന്നും സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരീബൈപാസിലെ ലെവല്‍ ക്രോസും കുന്നിക്കോട് തലവൂര്‍ റോഡിലെ കാവല്‍പുര ഗേറ്റും എറെ നേരം അടഞ്ഞു കിടന്നു.ഇത് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി.

KCN