യെദിയൂരപ്പ സുരക്ഷ പിന്‍വലിച്ചു; കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക്

ബംഗളുരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍മാരെ കേരളത്തിലെത്തിക്കുമെന്നു സൂചന. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും എംഎല്‍എമാരെ എത്തിക്കുമെന്നാണു സൂചന. എംഎല്‍എമാരെ രാത്രിയോടെ കേരളത്തിലെത്തിക്കാനാണു നീക്കം നടക്കുന്നത്.

അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ പരിഗണിക്കുന്നുണ്ട്. എംഎല്‍എമാരെ മാറ്റുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാണ്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ള റിസോര്‍ട്ടിന്റെ സുരക്ഷ യെദിയൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. റിസോര്‍ട്ടിനുമുന്നില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കാന്‍ യെദിയൂരപ്പ പോലീസിനു നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണം. 104 സീറ്റാണ് ബിജെപിക്കുള്ളത്. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ബിജെപി ക്യാന്പിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

KCN

more recommended stories