മൃതദേഹത്തില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മാരകമായ അളവില്‍ മല്‍സ്യങ്ങളില്‍

തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യത്തില്‍ മൃതദേഹം അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനെന്ന രാസവസ്തു മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍നിന്നായി രണ്ടാഴ്ചക്കിടെ മടക്കി അയച്ചതു 14,000 കിലോ മത്സ്യം. ഫോര്‍മാലിന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ അര്‍ബുദമടക്കം ഗുരുതര രോഗങ്ങള്‍ക്കു കാരണമാകും. കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ എന്ന രാസവസ്തുകൂടിയാണു ശരീരത്തെലെത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു ഭക്ഷ്യസുരക്ഷവകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. തിങ്കളാഴ്ച ഹൈദരാബാദില്‍നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേക്കു കൊണ്ടുവന്ന 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം അമരവിള ചെക്‌പോസ്റ്റില്‍ പിടിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മത്സ്യമത്രയും തിരിച്ചയച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63.6 മില്ലിഗ്രാം ഫോര്‍മാലിന്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. കൊല്ലം നീണ്ടകരയില്‍ തമിഴ്‌നാട്ടില്‍നിന്നെത്തിച്ച ഐസിലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയാല്‍ ശ്വസനവ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ദഹനവ്യവസ്ഥയില്‍ ഗുരുതരമായ അള്‍സറിനും കാരണമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

KCN