വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യവുമായി വാട്‌സ്ആപ്

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രാഥമിക നടപടിയുമായി വാട്‌സ്ആപ്പ്. വ്യാജ വാര്‍ത്തകള്‍ ആള്‍കൂട്ട കൊലയിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചതിനെ തുടര്‍ന്നാണ് നടപടിയുമായി സോഷ്യല്‍ മീഡിയ ഭീമന്‍ വാട്‌സ്ആപ്പ് രംഗത്തെത്തിയത്.

ഇന്ത്യയിലെ പ്രമുഖ പത്രമാധ്യങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയാണ് വാട്‌സആപ്പ് വ്യാജ വാര്‍ത്തകളെ തുരത്താനുള്ള നടപടി സ്വീകരിച്ചത്.

വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പത്രങ്ങളുടെ പിന്‍ പേജിലാണ് പരസ്യങ്ങള്‍ അച്ചടിച്ചത്. വ്യാജ വാര്‍ത്തകളെ കുറിച്ചുള്ള നിര്‍ദേശങ്ങളാണ് പരസ്യത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് പരാതിപ്പെട്ടിരുന്നു.

പരസ്യത്തിലുള്ള നിര്‍ദേശങ്ങള്‍:

ഫോര്‍വേര്‍ഡ് മെസേജുകള്‍ പരിശോധിക്കുക
ഫോര്‍വേര്‍ഡ് മെസേജുകള്‍ തിരിച്ചറിയുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തും. എന്നാല്‍ യഥാര്‍ഥ സന്ദേശം ആരാണ് അയച്ചതെന്ന് അറിയില്ലെങ്കില്‍ സന്ദേശം പരിശോധിക്കണം.

അസ്വസ്ഥതപ്പെടുത്തുന്ന സന്ദേശങ്ങളെ ചോദ്യം ചെയ്യുക
നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കുക. മറ്റുള്ളവരിലും ആ സന്ദേശങ്ങള്‍ അതേ വികാരമാണുണ്ടാക്കുക. അതിനാല്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്ബ് രണ്ടു തവണ പരിശോധിക്കുക.

വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ എപ്പോഴും പരിശോധിക്കുക
അവിശ്വസനീയമായി തോന്നുന്ന പല സന്ദേശങ്ങളും തെറ്റായിരിക്കും. കിട്ടിയ സന്ദേശം ശരിയാണോയെന്ന് മറ്റ് വഴികളിലൂടെ പരിശോധിക്കുക.

എന്തൊക്കെ വ്യത്യാസമാണ് ആ സന്ദേശത്തിനുള്ളതെന്ന് ശ്രദ്ധിക്കുക
വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും അടങ്ങിയ സന്ദേശങ്ങളില്‍ പലപ്പോഴും അക്ഷരത്തെറ്റുണ്ടാവും. സന്ദേശം ശരിയാണോയെന്ന് പരിശോധിക്കാന്‍ ഈ ലക്ഷണങ്ങള്‍ നോക്കാം.

വന്ന സന്ദേശത്തിലെ ഫോട്ടോകള്‍ നന്നായി പരിശോധിക്കുക
മെസേജിലെ ഫോട്ടോകളും മറ്റും തെറ്റിദ്ധരിപ്പിക്കാനായി എഡിറ്റ് ചെയ്യപ്പെട്ടവയാവാം. ചിലപ്പോള്‍ ഫോട്ടോ യഥാര്‍ത്ഥമായിരിക്കാം. പക്ഷേ വാര്‍ത്തയ്ക്ക് ഫോട്ടോയുമായി ബന്ധമുണ്ടാവില്ല. അതുകൊണ്ട് ഈ ഫോട്ടോ എവിടെനിന്നുവന്നതാണെന്ന് പരിശോധിക്കുക.

ലിങ്കുകളും പരിശോധന വിധേയമാക്കുക
അറിയപ്പെടുന്ന വെബ്സൈറ്റിന്റെ ലിങ്കായാണ് ഒറ്റനോട്ടത്തില്‍ തോന്നുക. പക്ഷേ നല്ലതുപോലെ നോക്കിയാല്‍ ചില സ്പെല്ലിങ് മിസ്റ്റേക്കുകള്‍ കണ്ടേക്കാം. വ്യാജവാര്‍ത്തയുടെ ലക്ഷണമാണത്.

മറ്റ് സോഴ്‌സുകള്‍ വഴി വാര്‍ത്തയുടെ സത്യസന്ധത പരിശോധിക്കുക
ലഭിച്ച വാര്‍ത്ത മറ്റെവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക… ഓണ്‍ലൈനില്‍ പരിശോധനയ്ക്ക് ഇപ്പോള്‍ സാധ്യത കൂടുതലാണ്.

എന്തും ഷെയര്‍ ചെയ്യുമുമ്ബ് ഒരു നിമിഷം ആലോചിക്കുക
സോഴ്സിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ സന്ദേശത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന സംശയമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്ബ് രണ്ടുവട്ടം ചിന്തിക്കുക.

എന്ത് കാണണമെന്ന് സ്വയം തീരുമാനിക്കുക
വാട്സ്ആപ്പില്‍ ഇഷ്ടമില്ലാത്ത ഏതു നമ്ബറും ബ്ലോക്ക് ചെയ്യാമെന്ന ഓപ്ഷനുണ്ട്. അതുപോലെ ഇഷ്ടമില്ലാത്ത ഏത് ഗ്രൂപ്പില്‍ നിന്നും പുറത്തുപോവുകയും ചെയ്യാം.

വ്യാജവാര്‍ത്തകള്‍ വൈറലാവാറുണ്ട്
ഒരു സന്ദേശം തന്നെ കൂടുതല്‍ തവണ ലഭിച്ചാല്‍ ജാഗ്രതയോടെ ഇരിക്കുക. ഒരു മെസേജ് പലതവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നതുകൊണ്ടു മാത്രം ഇത് ശരിയാവണമെന്നില്ല.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടാക്രമണത്തില്‍ 33 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.

ആക്രമണങ്ങളില്‍ മൂന്നില്‍ ഒന്നും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് രാജ്യത്ത് 24 പേരാണ് കൊല്ലപ്പെട്ടത്.

KCN

more recommended stories