നീനുവിന് മനോരോഗമില്ലെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂര്‍: കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ ഭാര്യ നീനുവിന് മാനസികപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകള്‍ കോടതിയില്‍. നീനുവിനെ മൂന്നുതവണ കൗണ്‍സലിങ്ങിന് ഹാജരായെന്നും സാധാരണ കൗണ്‍സലിങ് മാത്രമാണ് നല്‍കിയതെന്നും മാനസികമായി തകരാറൊന്നുമില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.നീനുവിന് മനോരോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്.

തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍നിന്ന് പിന്‍മാറില്ലെന്നും നീനു പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, നീനുവിന് മനോരോഗം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനായി മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം വശ്യപ്പെട്ടു. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയുടെ ശബ്ദസാമ്ബിള്‍ എടുക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ മുന്‍ എ.എസ്.ഐ ബിജു, കെവിന്റെ ബന്ധു അനീഷ് എന്നിവരുമായി ഷാനു ഫോണിലൂടെ സംസാരിച്ചിരുന്നു.

ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് ശബ്ദസാമ്ബിള്‍ ശേഖരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രതികളുടെ ശബ്ദസാമ്ബിള്‍ ശേഖരിക്കാന്‍ നിയമാനുസൃതമായി സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി. ശബ്ദസാമ്ബിള്‍ നല്‍കാന്‍ സമ്മതമല്ലെന്ന് ഷാനു അറിയിച്ചിരുന്നു.സുരക്ഷിതമായാണോ നീനു താമസിക്കുന്നത് എന്ന് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തി. കേസില്‍ നീനുവിന്റെ അമ്മ രഹ്‌നയെ ബുധനാഴ്ച ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് നീട്ടിവെച്ചതായി ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി അറിയിച്ചു.

KCN

more recommended stories