മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ ധവാന്‍ അന്തരിച്ചു

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ധിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആര്‍.കെ ധവാന്‍ (81) അന്തരിച്ചു. ഡല്‍ഹിയിലെ ബി.എല്‍ കപൂര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യസഭാംഗമായും ഇന്ധിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

1962 മുതല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെടുന്ന 1984 വരെ ധവാന്‍ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം ഇന്ദിരയ്ക്കൊപ്പം ഉറച്ചുനിന്നു. മുതിര്‍ന്ന നേതാവിന്റെ വേര്‍പാടില്‍ അനുശോചിക്കുതായി കോഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുറുചുറുക്കും അര്‍പ്പണബോധവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എക്കാലത്തും ഓര്‍ക്കുമെന്നും സുര്‍ജേവാല അനുസ്മരിച്ചു. ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിലാണ് ഏറെ പ്രശസ്തനായത്. മുന്‍ രാജ്യസഭാംഗമാണ്. 1962 ല്‍ ഇന്ദിരാ ഗാന്ധിയുടെ പഴ്‌സനല്‍ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1984 ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴും വരെ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രത്തില്‍ അധികാരം കേന്ദ്രീകരിച്ചപ്പോള്‍ ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയില്‍ ധവാന്‍ ഭരണതലത്തില്‍ നിര്‍ണായക സാന്നിധ്യമായി.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ വേര്‍പാടില്‍ നടുക്കം രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആര്‍.കെ ധവാന്റെ വേര്‍പാടില്‍ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ കാലത്ത് ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചുനിന്ന അദ്ദേഹം അതുല്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

KCN