പെരിയാറില്‍ ഒരു മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവവന്തപുരം: കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സാഹചര്യം കണക്കിലെടുത്താന്‍ കേരളത്തില്‍ വെള്ളം ഇനിയും ഉയരും. പെരിയാറില്‍ ഒരു മീറ്റര്‍വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. ചാലക്കുടി ഭാഗത്തും വെള്ളം ഉയരും. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുഴയുടെ ഓരോ കിലോമീറ്റര്‍ അകലെയുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം. മനുഷ്യ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആലുവയില്‍ ഇപ്പോള്‍ വെള്ളം എത്തിയതിന്റെ അരകിലോമീറ്റര്‍ അകലെയുള്ളവരും ജാഗ്രത പാലിക്കുകയും ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും തയ്യാറാകണം. മാറിതാമസിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറാകണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നാട്ടിലുള്ള ബോട്ടുകള്‍ ഉപയോഗിക്കാം. ഇതിനായി മത്സ്യതൊഴിലാളികള്‍ സഹകരിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അത് സഹായമാകും എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, ആഭ്യന്ത മന്ത്രി എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ചീഫ്സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്ട്രട്ടറിയുമായി വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. എന്‍ഡിആര്‍ഫിന്റെ 40 ടീമുകളെക്കൂടി വിന്യസിക്കുന്നതിന് കോണ്‍ഫറന്‍സില്‍ അനുമതി ലഭിച്ചിട്ടുണ്ട്. 200 ലൈഫ് ബോയിസും 250 ലൈഫ് ജാക്കറ്റും ഉടന്‍ ലഭ്യമാക്കും.

ആര്‍മിയുടെ പ്രത്യേക വിഭാഗത്തെ കേരളത്തില്‍ വിന്യസിക്കും. എയര്‍ഫോഴ്സ് പത്തു ഹെലികോപ്റ്റര്‍ നിലവില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പത്തു ഹെലികോപ്റ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇന്ന് ഒരുമണിയോടെ ഇത് സംസ്ഥാനത്ത് എത്തും. ഇതിനു പുറമെ എയര്‍ഫോഴ്സിന്റെ നാല് ഹെലികോപ്റ്ററും നേവിയുടെ നാല് ഹെലികോപ്റ്ററും അനുവദിച്ചിട്ടുണ്ട്. മറൈന്‍ കമാന്റോസും കേരളത്തില്‍ എത്തിച്ചേരും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലേക്ക് നീങ്ങിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ഇബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളപൈപ്പുകള്‍ പൊട്ടി ജലവിതരണം തടയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ റെയില്‍വേയുടെ കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

KCN

more recommended stories