മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമായും സ്വീകരിക്കും: ജില്ലാ കളക്ടര്‍

കാസര്‍കോട് : പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെക്കായി നല്‍കാന്‍ കഴിയാത്തവര്‍ പണമായി നല്‍കിയാലും സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വീകരിക്കുന്ന പണത്തിന്റെ രശീതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എത്ര കുറഞ്ഞ തുകയായാലും 24 മണിക്കൂറും പണം സ്വീകരിക്കാന്‍ തയ്യാറാണ്.

പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മ്മാണത്തിനുമായി ഭീമമായ പണം ആവശ്യമാണ്. അതിനായി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണം. പ്രളയക്കെടുതി കാര്യമായ ബാധിക്കാത്ത ജില്ലയെന്ന നിലയില്‍ കാസര്‍കോടിന് കൂടൂതല്‍ കാര്യങ്ങള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയും. പ്രളയക്കെടുതിയിലായവര്‍ക്ക് എത്തിക്കുന്നതിനുള്ള വിഭവസമാഹരണം ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ (ആഗസ്റ്റ് 21) ഉച്ചകഴിഞ്ഞ് ബ്ലീച്ചിംഗ് പൗഡര്‍ ഉള്‍പ്പെടെ നാലു ലോഡ് അവശ്യവസ്തുക്കള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് അയച്ചു.

രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിനുശേഷം ഇവരെയും കൂട്ടി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നുവിഭവകേന്ദ്രങ്ങളില്‍ സന്ദര്‍ശനടത്തി. കാസര്‍കോട് ഗവ: കോളേജ്,പടന്നക്കാട് കാര്‍ഷിക കോളേജ്, തൃക്കരിപ്പൂര്‍ ഗവ:പോളി ടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ചത്.

പി.കരുണാകരന്‍ എംപി, നീലേശ്വരം, നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ എന്നിവരും വിവിധ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. പടന്നക്കാട് കാര്‍ഷിക കോളജില്‍ അസോ.ഡീന്‍ പി.ആര്‍ സുരേഷ്, ഫാം സുപ്രണ്ട് പി.വി സുരേന്ദ്രന്‍, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ:സംഗീത എന്നിവരും തൃക്കരിപ്പൂര്‍ ഗവ.കോളജില്‍ പ്രിന്‍സിപ്പാള്‍ എ.കെ പാര്‍വതിയും വിദ്യാര്‍ഥികളും ഗവ.കോളജില്‍ വൈസ് പ്രിന്‍സിപ്പാള്‍ സുഭാഷ്, എന്‍എന്‍എസ്, വിവിധ സംഘടന വാളണ്ടറിയര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സംഭരണ കേന്ദ്രത്തില്‍ സജീവമാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ.കോളജിലും എം.പവിത്രന്റെ നേതൃത്വത്തില്‍ പടന്നക്കാടും ഇ.വി വിനോദിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക്കിലെ സംഭരണ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

KCN

more recommended stories