അല്‍ഭുതമാണ് അമ്മ…

 

abi

                                                                                                                                                                    എബി കുട്ടിയാനം

 നീ നിന്റെ മാതാപിതാക്കളുടെ മുഖത്ത്  സ്‌നേഹത്തോടെ നോക്കുന്നത് പുണ്യമാണ്  ”മുഹമ്മദ് നബി(സി)”

കുടിലുകള്‍ കൊട്ടാരങ്ങളായി മാറി…ഇടവഴികളത്രയും മെറ്റല്‍ ചെയ്ത റോഡുകളും ഇന്റര്‍ലോക്കിട്ട തറകളുമായി മാറി…പക്ഷെ, അപ്പോഴും വീട്ടുവരാന്തയില്‍ മാറാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്….പൊന്നു മക്കളെ വഴിനോക്കി നില്‍ക്കുന്ന അമ്മ മുഖമാണത്…
കാലമെത്രമാറിയിട്ടും അമ്മ മാത്രം മാറുന്നില്ല…സ്‌നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകികൊണ്ടിരിക്കുകയാണ്…ആര്‍ദ്രതയുടെ തിരമാലകളായതുണ്ട്…ഓരോ ജനാലക്കരികിലും മക്കളെ കാത്തുനില്‍ക്കുന്നൊരമ്മയുണ്ട്..ഓരോ അടുക്കളയിലും മക്കള്‍ക്കുവേണ്ടി സ്വയം ഉരുകുന്നുണ്ട് ഓരോ അമ്മയും…
എവറസ്റ്റ് കീഴടക്കാം, അറബി കടല്‍ നീന്തിപോകാം….പക്ഷെ, അമ്മയുടെ സ്‌നേഹത്തിനുമാത്രം പകരം നല്‍കാനാവില്ല…ഒരു ജന്മം മുഴുവന്‍ ആ കാല്‍ ചുവട്ടിലിരുന്നാലും കുഞ്ഞുന്നാളില്‍ നമുക്ക് വേണ്ടി ഉറക്കമിഴിച്ചിരുന്നതിന്റെ ഒരംശമാവില്ലത്…
ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാല്‍ അമ്മയുടെ മടിത്തട്ടാണെന്നല്ലാതെ മറ്റെന്തുത്തരമാണ് നമുക്ക് നല്‍കാന്‍ കഴിയുക…ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം അമ്മ യെന്നല്ലാതെ മറ്റെന്താണ്…ഓരോ ഭാഷകളിലേക്ക് മാറുമ്പോഴും അത് വല്ലാതെ സൗന്ദര്യത്തോടെ നിറഞ്ഞു നില്‍ക്കും…
ഉമ്മയില്ലെങ്കില്‍ ഒന്നുമില്ല…ഒന്നും…അമ്മയില്ലെങ്കില്‍ വീട് ശൂന്യമാണ്…ആ സ്‌നേഹമില്ലെങ്കില്‍ നമ്മള്‍ അനാഥരാണ്…ഉമ്മ ഒരു ദിവസം വഴക്കുപറഞ്ഞില്ലെങ്കില്‍ അതും ഒരു കുറവാണ്….ഉമ്മയുടെ കയ്യില്‍ നിന്ന് ഭക്ഷണം കിട്ടിയില്ലെങ്കില്‍ തൃപ്തിയാവില്ല നമുക്കൊരിക്കലും…ഉമ്മ പായ വിരിച്ചുതരണം, രാവിലെ ഉമ്മയുടെ വിളിക്കേട്ടുണരണം…വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ ഉമ്മയില്ലെങ്കില്‍ അസ്വസ്ഥതകൊണ്ട് ഭ്രാന്ത് പിടിക്കും മനസ്സിന്…
എന്റെ മോന്‍…എന്ന ആ വിളി മാത്രം മതി ഒരു ജന്മം സഫലമാകും…നമ്മള്‍ ജയിക്കുന്ന ദിവസം ഉമ്മക്ക് പെരുന്നാളാണ്, നമ്മുടെ ദു:ഖമാണ് ഉമ്മയുടെ ദു:ഖം….ഓരോ ഉമ്മയും ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണ്….
ഫേസ് ബുക്ക് കൂട്ടുകാരന്‍ പോസ്റ്റിയ ആ വാചകം മനസ്സിലിപ്പോഴുമുണ്ട്…
മഴനനഞ്ഞ് സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ഇക്ക ഉപദേശിച്ചു
നിനക്കൊരു കുട എടുക്കാമായിരുന്നില്ലേ…
ഇത്താത്ത സഹതപിച്ചു
നിനക്ക് മഴ തോര്‍ന്നിട്ട് പോരാമായിരുന്നില്ലേ…
ഉപ്പ ദേശ്യപ്പെട്ടു
ഇനി ജലദോശം വരുമ്പോള്‍ പഠിച്ചോളും…
തോര്‍ത്തെടുത്ത് തല തോര്‍ത്തി
എന്റെ ഉമ്മ പറഞ്ഞു
ഈ മഴക്കെന്താ ഇപ്പം പെയ്യണംന്ന്..
എന്റെ കുട്ടി വന്നിട്ട് പെയ്താപോരായിരുന്നോ(!!)

ഉമ്മയില്‍ നിന്ന് പൊക്കിള്‍കൊടി മുറിച്ചുമാറ്റപ്പെട്ട ആ നിമിഷം മുതല്‍ ഞാന്‍ അനാഥനാണെന്ന് എഴുതിവെച്ച കൂട്ടുകാര നിനക്ക് നന്ദി…ഞാനും അനുഭവിക്കുന്നത് നിന്റെ അതേ വികാരമാണ്…
ഒരു മനുഷ്യ ശരീരത്തിന് താങ്ങാന്‍ പറ്റുന്ന വേദന 45 ഡെല്‍ യൂണിറ്റ് ആണ്, നമുക്ക് ജന്മം നല്‍കാന്‍ പ്രസവ സമയത്ത് അമ്മമാര്‍ അനുഭവിക്കുന്ന വേദന 57 ഡെല്‍ യൂണിറ്റും. അതായത് മനുഷ്യ ശരീരത്തിലെ 20 അസ്ഥികള്‍ ഒരേ സമയം ഒടിയുമ്പോഴുണ്ടാവുന്ന അത്രയും വേദന…
പത്തിരുപത്തിയഞ്ച് വര്‍ഷകാലം ഭൂമിയില്‍ ജീവിച്ചതിനേക്കാളേറെ നാം സുരക്ഷിതത്വമറിഞ്ഞത് പത്തുമാസക്കാലം ഉമ്മയുടെ വയറ്റില്‍ കഴിഞ്ഞ ആ നാളുകളിലായിരുന്നു…
ഓരോ കുഞ്ഞും പിറന്നുവീഴുമ്പോള്‍ കരയുന്നത് ഉമ്മയില്‍ നിന്ന് വേര്‍പ്പെടുന്നതിന്റെ വേദനകൊണ്ടായിരിക്കാം…

ഉമ്മ…ഒരു സൗഭാഗ്യമാണ്…സ്‌നേഹമെന്ന പദത്തിന്റെ ലളിതമായ അര്‍ത്ഥമാണ് ഉമ്മ..
ഒന്നു കണ്ടില്ലെങ്കില്‍ നൊമ്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില്‍ സങ്കടമാകുന്ന മഹാവിസ്മയമാണ് ഉമ്മ… ആ താലോടലില്‍ ലോകത്തിന്റെ മുഴുവന്‍ കുളിരുമുണ്ട്…ആ മടിയില്‍ തല ചായ്ച്ചുറങ്ങുമ്പോള്‍ ലഭിച്ച ആ ഇളം ചൂടിനോളം വരുന്ന മറ്റൊരു സുഖവും നാം അനുഭവിച്ചിട്ടുണ്ടാവില്ല…ഉമ്മ പാടി തന്ന താരാട്ടുപാട്ടായിരുന്നു കേട്ടതില്‍ വെച്ച് ഏറ്റവും സുന്ദരമായ പാട്ട്…ഉമ്മ ചുട്ടു തന്ന ദോശയോളം വരില്ല നക്ഷത്ര ഹോട്ടിലെ ഒരു മെനുവും…ഉമ്മ ലോകത്തിലെ മഹാ സത്യമാണ്, എല്ലാം നിഷേധിക്കുന്നവരും അമ്മയെന്ന സത്യത്തെ മാത്രം അംഗീകരിക്കും…
മദ്യപിക്കാന്‍ കാശുകൊടുക്കാത്തിന് അമ്മയെ തലക്കടിച്ചുകൊന്ന ക്രൂരനായ മകനെക്കുറിച്ചുള്ള വാര്‍ത്ത വന്ന അതേ പേജിലായിരുന്നു ഇരു കയ്യുമില്ലാത്ത അമ്മയ്ക്ക് വായയില്‍ ഭക്ഷണം ഇട്ടുകൊടുക്കുന്ന രണ്ടുവയസ്സുകാരന്റെ ചിത്രം കണ്ടത്…ആ കുഞ്ഞുമോന് ആയിരം ലൈക്ക് കൊടുക്കണമെന്ന് മനസ്സ് പിന്നെയും പിന്നെയും പറഞ്ഞു..

ഒരു ഉമ്മയും മകനും പാലം കടക്കുകയായിരുന്നു
ഉമ്മ:മോന്‍ എന്റെ കൈ മുറുകെ പിടിച്ചോ
മകന്‍: വേണ്ട എന്റെ കൈ ഉമ്മ മുറുകെ പിടിച്ചോ..
ഉമ്മ: അത് രണ്ടും ഒന്നല്ലേ മോനെ
മകന്‍: അല്ല ഉമ്മ…എന്റെ കാലില്‍ ഒരു മുള്ളു തറച്ചാല്‍ ഞാന്‍ ചിലപ്പോള്‍ പിടിവിട്ടേക്കാം…പക്ഷെ, ഉമ്മയ്‌ക്കൊരിക്കലും എന്റെ പിടിവിടാനാവില്ലെന്നെനിക്കറിയാം…

പിച്ചവെക്കുന്ന കുഞ്ഞുന്നാളില്‍ ഉമ്മ കാവല്‍ക്കാരിയാണ്…സ്‌കൂളിലേക്ക് പോകുന്ന ആദ്യ ദിനങ്ങളില്‍ ഉമ്മ സഹയാത്രികയാണ്…കുരുത്തക്കേടിന്റെ കൗമാരത്തില്‍ ഉമ്മ പോലീസുകാരിയും അധ്യാപികയുമാണ്…തസ്ബീഹ് മാല പിടിച്ച് ഉമ്മ പ്രാര്‍ത്ഥിച്ചതത്രയും സ്വന്തം കാര്യത്തിനുവേണ്ടിയായിരുന്നില്ലൊരിക്കലും….കറണ്ടില്ലാത്ത രാത്രികളില്‍ ഓഫീസില്‍ നിന്നുള്ള വരവ് വൈകുമ്പോള്‍ കാത്തിരുന്ന് കാത്തിരുന്ന് ചിമ്മിണി വിളക്കിന്റെ എണ്ണ തീരുമ്പോഴും മടുപ്പില്ലാതെ, പരിഭവമില്ലാതെ വഴി നോക്കി നില്‍ക്കും ആ മനസ്സ്…
പരീക്ഷയില്‍ തോറ്റ്, കളിയില്‍ തകര്‍ന്ന്…മടങ്ങിവരുമ്പോള്‍ സാരമില്ലട ഒക്കെ ശരിയാവും… മോന്‍ സങ്കടപ്പെടാതിരിക്കെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന മുഖം…ഇല്ല ഉമ്മയ്ക്ക് പകരം നല്‍കാന്‍ ഒന്നുമില്ല കയ്യില്‍…
സത്യസന്ധമായി ജീവിക്കാന്‍ പഠിപ്പിക്കുമ്പോഴും ഉമ്മ കള്ളം പറഞ്ഞുകൊണ്ടിരിക്കും…ഉറങ്ങാതെ പഠിക്കുമ്പോള്‍ കാവലിരിക്കേണ്ടെന്ന് പറയുമ്പോള്‍ ഉമ്മ പറയും ഇല്ലട എനിക്ക് ഉറക്കം വരുന്നില്ല… ഇഷ്ടഭക്ഷണം കൊതിപ്പിക്കുമ്പോഴും കഴിക്കാതെ പ്ലേറ്റിലേക്കിട്ട് തന്ന് ഉമ്മ പറയും ഞാനത് കഴിക്കാറില്ലട നീ കഴിച്ചോളും…മരുന്ന് വാങ്ങാന്‍ വെച്ച കാശെടുത്ത് തന്ന് ഉമ്മ പറയും ഉച്ചക്ക് ഊണ് കഴിക്കാതിരിക്കരുത് നമ്മെ നമ്മള്‍ സ്വയം സൂക്ഷിക്കണം…
മുന്ന് മക്കളും ഉമ്മയും അടക്കം മൂന്നു പേരുണ്ട് വീട്ടില്‍
നാലു പേര്‍ക്കുമായി മൂന്ന് ആപ്പിള്‍ മാത്രമേയുള്ളു
ഉടന്‍ ഉമ്മ പറയും….എനിക്ക് ആപ്പിള്‍ ഇഷ്ടമല്ലട…

ഓര്‍മ്മകള്‍ക്കിപ്പോഴും ബാല്യത്തിന്റെ നനവാണ്…ഉമ്മ സോപ്പിട്ട് കുളിപ്പിച്ചതും ബേബി പൗഡറിട്ട് കിടത്തിയതും താരാട്ട് പാടി തന്നതും നിങ്ങളും ഓര്‍ക്കുന്നില്ലെ(?) സ്‌കൂളില്‍ നിന്ന് ബെല്ലടിച്ചിട്ടും കാണാതിരിക്കുമ്പോള്‍ ആധി നിറഞ്ഞ കണ്ണുകളോടെ പാതിവഴിയോളം പാഞ്ഞുവരാറുള്ള ഉമ്മ… തിമിര്‍ത്തുപെയ്യുന്ന കര്‍ക്കടക മാസത്തില്‍ ഇടിമിന്നലിനെ പേടിച്ച് ഒതുങ്ങികഴിയുമ്പോള്‍ ആണ്‍പിള്ളേര് ഇങ്ങനെ പേടിച്ചാലോ ട….എന്ന് പറഞ്ഞ് ധൈര്യം പകര്‍ന്ന് നെഞ്ചോട് ചേര്‍ക്കും ഉമ്മ…
ദൂരേ ദിക്കുകളിലേക്ക് യാത്ര പോകുമ്പോള്‍ ആ കണ്ണ് നിറഞ്ഞിരിക്കും…ഫാത്തിഹ സൂറത്ത് ഓതി, സ്വലാത്ത് മന്ത്രം ചൊല്ലി നെറുകയില്‍ ഊതി ഒന്നും പറയാതെ നില്‍ക്കുന്ന ഉമ്മയുടെ മുഖം…ഉപ്പ പോയതോടെ സമൃദ്ധിയുടെ ലഹരിയില്‍ നിന്നും കഷ്ടതയുടെ കാഠിന്യമറിഞ്ഞ നാളുകളില്‍ പെരുന്നാളും ആഘോഷവുമെത്തുമ്പോള്‍ ഉമ്മയ്ക്ക് ഒന്നും വാങ്ങാതെ എനിക്കായി നല്ല നല്ല കൂപ്പായങ്ങള്‍ വാങ്ങിച്ചു തന്ന ആ ഇന്നലെകള്‍ ഞാനിന്നുമോര്‍ക്കുന്നു…
എല്ലാ മഴയും ഉമ്മ നനഞ്ഞത് എനിക്ക് വേണ്ടിയായിരുന്നു… എല്ലാ വെയിലിലും ഉമ്മ പൊള്ളിയത് മറ്റാര്‍ക്കുവേണ്ടിയുമായിരുന്നില്ല…
ഉമ്മ…
ഉമ്മ വാങ്ങിച്ചു തന്ന കുപ്പായം കീറി
ഇന്നലെ ഞാനൊരു കടയില്‍ കയറി
പീറ്റര്‍ ഇംഗ്ലണ്ട്, റെയ്മണ്ട്, ലിനന്‍, ബോംബൈ ഡെയിങ്ങ്…
സെയില്‍സ്മാന്‍ നിരവധി ബ്രാന്റുകള്‍ എന്റെ മുന്നില്‍ വലിച്ചിട്ടു..
ഒന്നും എന്റെ മനം കവര്‍ന്നില്ല…
ഉമ്മ..
ഞാന്‍ തേടിയത് ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും
ഉമ്മ വാങ്ങി തരാറുള്ള ആ നല്ല നല്ല കോട്ടണ്‍ ഷര്‍ട്ടുകളായിരുന്നു…
ഉമ്മ…
ആ കുപ്പായങ്ങള്‍ക്കത്രയും സ്‌നേഹം കൊണ്ടായിരുന്നല്ലോ
ഉമ്മ നൂലു കോര്‍ത്തിരുന്നത്….
ഒരു നാടിന്റെ മുഴുവന്‍ ചെളികളെയും പാന്റ്‌സ് ചുമന്നുവന്നാലും പരിഭവപ്പെടാത്ത ഉമ്മ….മഴയുള്ള നിമിഷങ്ങളില്‍ ബൈക്കിന് ചുറ്റും പിറുപിറുക്കുന്നുണ്ടാകും…മെല്ലെ പോകണം മോനെ എന്ന് ഒരായിരം വട്ടം ഓര്‍മ്മിപ്പിക്കും…ഋഷിരാജ് സിംഗ് ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നതിന് മുമ്പേ ഉമ്മ റോഡ് സുരക്ഷയുടെ ബാല പാഠം പറഞ്ഞുതന്നിരുന്നു…
പനിയോ ഒരസുഖമോ വന്നാല്‍ വേവലാതികൊണ്ട് ഭ്രാന്ത് പിടിക്കും ഉമ്മാക്ക്…ഓരോ മരുന്നുമായി മാറി മാറി വന്ന് മേനി തൊട്ടുനോക്കും…പനി മാറും വരെ എന്റെ ദേഹത്തോടൊപ്പം ഉമ്മയുടെ മനസ്സും പൊള്ളുകയാവും…എന്നാല്‍ ഉമ്മ ഉമ്മയുടെ എല്ലാ അസുഖവും ഒളിപ്പിച്ചുവെക്കും…

അമ്മയെ ജനാലക്കരികില്‍ കെട്ടിയിട്ട് പീഡിപ്പിച്ച മക്കളുടെ ക്രൂരത വായിച്ചറിഞ്ഞത് കഴിഞ്ഞാഴ്ച്ചയാണ്…
ജാമ്യത്തിന് കെട്ടിവെക്കാന്‍ പതിനായിരം രൂപയില്ലാതെ 19 വര്‍ഷം ജയിജയില്‍ കഴിയേണ്ടി വന്ന അമ്മയെ കൂലിപ്പണിയെടുത്ത് ജാമ്യത്തിലിറക്കിയ ഉത്തരപ്രദേശിലെ ഒരു മകന്റെ നല്ല മുഖവും ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു…
കുറ്റവാളിയായ അമ്മ ജയിലില്‍ വെച്ചാണ് ആ മകനെ പ്രസവിച്ചത്. അവരെ ജാമ്യത്തിലിറക്കാന്‍ ആരും വന്നില്ല..ഒടുവില്‍ ആ മകന്‍ വളര്‍ന്നു വലുതായ ശേഷം കൂലി വേല ചെയ്ത് പണം കണ്ടെത്തിയാണ് അമ്മയെ മോചിപ്പിച്ചത്…
നടന്‍ പ്രകാശ് രാജ് ഒരഭിമുഖത്തില്‍ കണ്ണീരോടെ ഇങ്ങനെ കുറിച്ചു.
എന്റെ അമ്മ മരിച്ചു കിടക്കുമ്പോള്‍ ആ നനുത്ത കാലുകളില്‍ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു…
അമ്മ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ അമ്മ എന്റെ ഭാര്യയായി ജനിക്കണം, ഭാര്യമാര്‍ അധികാരം കയ്യാളുന്ന ലോകത്ത് എനിക്ക് എന്റെ അമ്മയെ ഒരിക്കലും വേണ്ടപോലെ സ്‌നേഹിക്കുവാന്‍ കഴിഞ്ഞിട്ടില്ല… അമ്മേ, മാപ്പ്…
അമ്മയെ വേര്‍പ്പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ അര്‍ജാന്റിനയുടെ കളിക്കാരന്‍ യുവന്‍ റിക്വല്‍മിയും പേരിനോടൊപ്പം അമ്മയുടെ പേര് കൂടി ചേര്‍ത്ത് വ്യത്യസ്തനായ അത്‌ലറ്റ് രജ്ഞിത്ത് മഹേശ്വരിയും ഭാഗ്യം ചെയ്ത മക്കളാണ്…ആ അമ്മ സ്‌നേഹത്തിന് ആയിരം സല്യുട്ട് നല്‍കാം നമുക്ക്…
അമ്മ വെടിയേറ്റു മരിച്ചതറിയാതെ മുലപ്പാലൂറ്റി കുടിക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചിത്രം ഇന്നും കരളലിയിപിക്കുന്ന കാഴ്ചയാണ്…

ഏറെ വൈകി കിടക്കുമ്പോഴും ഉമ്മ അടുക്കളയുടെ തിരക്കില്‍ സ്വയം അലിയുന്നുണ്ടാകും…രാവിലെ ഉണരുമ്പോഴേക്കും ഉമ്മ അതേ തിരക്കിലായിരിക്കും.. പറമ്പിലൂടെ നടന്ന്, അയല്‍ വീടുകളില്‍ ബന്ധം പുതുക്കി, ബന്ധുക്കളുടെ സുഖവിവരമറിഞ്ഞ് അങ്ങനെ അങ്ങനെ ഉമ്മ കര്‍മ്മത്തില്‍ മന്ത്രിയും കാര്യത്തില്‍ ദാസിയുമാകും…ഒരു ദിവസം എത്രകിലോമീറ്ററായിരിക്കും ഉമ്മ വീട്ടിനുള്ളിലൂടെ നടന്നു തീര്‍ക്കുന്നുണ്ടാവുക(!)
കൂട്ടുകാര്‍ അലങ്കാരം മാത്രമായി മാറിയ വാട്‌സ് അപ്പ് കാലത്ത് ഒരു ലൈക്കിനും കമന്റിനുമപ്പുറം ബന്ധങ്ങള്‍ക്ക് ദൃഡത ഇല്ലാതാകുമ്പോള്‍ ഉമ്മ നല്ല സ്‌നേഹത്തിന്റെ കഥ പറഞ്ഞു തരും…
ഓരോ ചോക്കേലേറ്റും പങ്കിടാനുള്ളതാണെന്നും ഓരോ പൊതിച്ചോറും ഒന്നിച്ചുള്ളതാണെന്നും ഉമ്മ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും…

ഉമ്മ..
ഞാനിപ്പോള്‍ നീണ്ട തീവണ്ടി യാത്രയിലാണ്
വണ്ടി ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയിലൂടെ പായുന്നുണ്ട്…
സമയത്തിന്റെ സൂചി പാതിരാത്രിയും പിന്നിട്ട് കറങ്ങുകയാണ്…
എന്റെ ബോഗിക്കുള്ളില്‍ യാത്രക്കാരെല്ലാം
നല്ല ഉറക്കത്തിലാണിപ്പോള്‍
എകാന്തതയുടെ വിരസതയകറ്റാന്‍
കൂട്ടിനുണ്ടായിരുന്ന ഫേസ് ബുക്കിലെ അവസാന
കൂട്ടുകാരനും ലോഗ് ഔട്ട് ചെയ്ത് പടിയിറങ്ങി കഴിഞ്ഞു…
ഉമ്മ..
ഈ രാത്രി വിടവാങ്ങിയാല്‍
നാളെയുടെ പുലരിയില്‍
ഞാന്‍ താജ്മഹലിനെ തൊടും(!)
ഒരു മഹാല്‍ഭുതത്തിനരികിലേക്കാണ് നീങ്ങുന്നത്…
പക്ഷെ, എന്നിട്ടും എന്റെ മനസ്സ് സങ്കടത്തിന്റെ ഗസല്‍ മൂളുന്നു…
ഉമ്മ അരകിലില്ലാതെ
ഉമ്മയുടെ കട്ടന്‍ ചായയില്ലാതെ
ഉമ്മയുടെ ചൂട് ദോശയില്ലാതെ
സുബഹിക്ക് എഴുന്നേല്‍ക്കാന്‍ വൈകുമ്പോഴുള്ള
ആ ശകാരമില്ലാതെ….

ഉമ്മ…
ഞാന്‍ തിരിച്ചറിയുന്നു
ഓരോ മനുഷ്യനും അവനുമുന്നിലെ
ലോകാല്‍ഭുതം അവന്റെ ഉമ്മയാണെന്ന്…

 

 

 

KCN

more recommended stories