അമിക്കസ് ക്യൂറിയെ അപമാനിക്കാന്‍ അനുവദിക്കില്ല; ഇടക്കാല ഉത്തരവ് നാളെ

sannidanam

ന്യൂഡല്‍ഹി: ശ്രീപദ്‌നമാഭസ്വാമി ക്ഷേത്രവുമായ ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ ഗൗരവമേറിയതെന്നും അതില്‍ അടിയന്തിര നടപടി ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് സംബന്ധിച്ചുള്ള ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. ക്ഷേത്രത്തിലെ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് അമിക്കസ് ക്യൂറി പ്രവര്‍ത്തിച്ചത്. അമിക്കസ് ക്യൂറിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ കോടതി കാണിക്ക വഞ്ചികള്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ തുറന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാകണം കണക്കെടുപ്പ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. അതേസമയം, അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ ഭാവന മാത്രമാണെന്നായിരുന്നു രാജ കുടുംബത്തിന്റെ വാദം.

ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, കേസില്‍ തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ കൈക്കൊണ്ടിട്ടുള്ളത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി 2011-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സമര്‍പ്പിച്ച മാര്‍ത്താണ്ഡവര്‍മ രാജാവ് ഇന്ന് ജീവിച്ചിരിപ്പില്ല. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജ്ജിക്കാരുടെ നിലപാട്. എന്നാല്‍ കോടതിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കാര്യങ്ങളിലേക്ക് സുപ്രീം കോടതി ഇതുവരെ കടന്നിട്ടില്ല. ക്ഷേത്രസ്വത്തുക്കളുടെ മൂല്യനിര്‍ണയം സംബന്ധിച്ച കാര്യങ്ങളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.

ക്ഷേത്രത്തിന്റെ ഭരണസംബന്ധമായ കാര്യങ്ങള്‍ രാജകുടുംബത്തില്‍ നിന്ന് പുതിയ സമിതിയിലേക്ക് മാറ്റണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്രത്തില്‍ നിന്നും രാജകുടുംബം സ്വര്‍ണം പുറത്തേക്ക് കടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ക്ഷേത്രത്തിലെ സ്വര്‍ണപണിക്കാരനായ രാജു കണ്ടുവെന്ന് മൊഴി ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ അമിക്കസ് ക്യൂറി തന്നെ ഭീഷണിപ്പെടുത്തിയാണ് അത്തരത്തിലുള്ള മൊഴിയെടുത്തതെന്നാണ് രാജു ഇപ്പോള്‍ പറയുന്നത്.

KCN

more recommended stories