13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

നോഖ: രാജസ്ഥാനിലെ നോഖയില്‍ കാന്‍സര്‍ രോഗിയായ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. 2015ലാണ് സംഭവം. ഒരു വര്‍ഷത്തോളം അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.

സ്‌പെഷ്യല്‍ ക്ലാസെന്ന വ്യാജേന സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടിയെ സ്‌കൂളില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് ഒരു വര്‍ഷത്തോളം അധ്യാപകര്‍ പീഡനം തുടര്‍ന്നു. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അധ്യാപകര്‍ തന്നെ മരുന്നും നല്‍കിയെന്നും പിതാവ് ആരോപിക്കുന്നു.

2016 ല്‍ മാത്രമാണ് താന്‍ സംഭവം അറിഞ്ഞത്. അധ്യാപകര്‍ തന്നെ ഭീഷണിപ്പെടുത്തി. ചികിത്സയിലിരിക്കുന്ന മകളെ കാണാനായിപ്പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ അനുവദിച്ചില്ലെന്നും അതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പിതാവ് പറയുന്നു.

ഒന്നര വര്‍ഷം മുമ്പ് രക്താര്‍ബുദമുണ്ടെന്ന് കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. അധ്യാപകര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം ഹൃദയഭേദകമെന്ന് രാജസ്ഥാന്‍ പഞ്ചായത്തീ രാജ് മന്ത്രി രാേജന്ദ്ര റാത്തോഡ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി വസുന്ധര രാജെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കുട്ടിക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

KCN

more recommended stories