സൗദിയില്‍ മലയാളി വനിത ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

റിയാദ്: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുമായിരുന്ന വയനാട് പള്ളിക്കുന്ന് സ്വദേശി സിസിലി തോമസാണ് (48) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൂലിപ്പണിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു സ്ഥാപനം മുഖേന നഴ്സറി ടീച്ചര്‍ ജോലിക്കെന്ന പേരില്‍ ജനുവരി ആറിന് സൗദിയില്‍ എത്തിയെങ്കിലും ലഭിച്ചത് വീട്ടു ജോലിയായിരുന്നു. 2500 റിയാല്‍ (40,000 രൂപ) ശമ്പളം വാഗ്ദാനം നല്‍കിയാണ് ഇവിടേക്ക് കൊണ്ട് വന്നത്. എന്നാല്‍ പറഞ്ഞ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല മതിയായ ഭക്ഷണം പോലും ലഭിക്കാതെ കഠിനമായ ജോലിയാണ് ചെയ്യേണ്ടി വന്നതെന്നാണ് വിവരം. ഇവിടെ നിന്നും രക്ഷപ്പെട്ടു തിരിച്ചു നാട്ടിലേക്കയക്കാന്‍ ഏജന്റുമായി സിസിലിയുടെ വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു. നിലവില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ജോലി ശരിപ്പെടുത്താം എന്നായിരുന്നു ഇവരുടെ മറുപടി. ഒടുവില്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ പള്ളിമുക്കിലിന്റെ ഇടപെടലിനെ തുടര്‍ന്നു നാട്ടിലുള്ള സഹോദരനെ കൊണ്ട് എംബസ്സിയിലും സൗദിയിലേക്കയച്ച സ്ഥാപനത്തിനെത്തിരെയും പരാതി നല്‍കിയിരുന്നു. കിങ് ഖാലിദ് ആശുപത്രിയിലെ മലയാളി നഴ്സ് മുഖേനയാണ് മരണ വിവരം നാട്ടിലെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇവരുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോഴാണ് ഇവരെ പോലീസ് തിരിച്ചറിഞ്ഞത്. ആവശ്യമായ രേഖകള്‍ തൊഴിലുടമ നല്‍കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് തടസ്സം നേരിടുന്നതായാണ് വിവരം. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായമൈക്കിളിന്റെ മകളാണ് സിസിലി. നിര്‍ധന കുടുബാംഗമായിരുന്ന ഇവര്‍ 2005 മുതല്‍ 10 വര്‍ഷത്തോളം പഞ്ചായത് മെമ്പറായിരുന്നു. അമ്മയും മൂന്നു സഹോഹരിമാരും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. പതിനേഴു വയസുള്ള മകളുണ്ട്.

KCN

more recommended stories