നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്
ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ മുന്നില്‍ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ വ്യത്യസ്ത കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകള്‍. ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ മുന്നില്‍ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോര്‍ട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേര്‍ക്ക് പരിഗണിക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തില്‍ ലഭ്യമായ ദൃശ്യങ്ങള്‍ അത്രയും പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. തിടമ്പേറ്റി എഴുന്നള്ളി മുന്നില്‍ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുല്‍ പോകാന്‍ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ കാരണം. ഗോകുലനെ പീതാംബരന്‍ ആക്രമിച്ചതോടെ ഗോകുല്‍ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചത്.
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ എല്ലാം കൃത്യം ആയിരുന്നു എന്നും വനംവകുപ്പ് പറയുന്നു. അതേസമയം, നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന് ചട്ടം പറയുന്നുണ്ട്. ഈ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് വകുപ്പുകളും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് മന്ത്രി എ കെ ശശീന്ദ്രന് കൈമാറും.
അതിനിടെ, അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പൂര്‍ത്തിയായി. ഉച്ചതിരിഞ്ഞ് കൊയിലാണ്ടിയില്‍ പൊതുദര്‍ശനത്തിനു ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ആകെ 32 പേര്‍ക്ക് ആയിരുന്നു പരിക്കേറ്റത്.