വാഷിംഗ്ടണ്‍: ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സേഷ്യലിലൂടെ അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. അത്യാവശ്യമായ ധാരണകള്‍ക്ക് ഇസ്രയേല്‍ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.താല്‍ക്കാലിക വെടിനിര്‍ത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെയ്ക്കുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വാഷിംഗ്ടണില്‍ നടക്കാനിരിക്കെയാണ് ഗാസയിലെ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ ത്വരിതപ്പെട്ടിരിക്കുന്നത്.
അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനിടെ യുദ്ധത്തില്‍ പങ്കാളികളായവരുമായി ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തും ഖത്തറും സമാധാനം കൈവരിക്കുന്നതിനായി ഏറെ പ്രയത്‌നിച്ചെന്നും ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ അന്തിമധാരണ തയ്യാറാക്കുമെന്നും ട്രംപ് ട്രൂത്ത് സേഷ്യലിലൂടെ വ്യക്തമാക്കുന്നു. മധ്യപൂര്‍വ്വേഷ്യയുടെ നല്ലതിനായി ഈ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിട്ടുണ്ട്.
അമേരിക്കയുടെ പിന്തുണയുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ഖത്തറിന്റെ ഉദ്യോ?ഗസ്ഥര്‍ ഹമാസിനും ഇസ്രയേലിനും നല്‍കിയതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ തന്ത്രപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി റോണ്‍ ഡെര്‍മര്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച അതേ ദിവസം തന്നെയായിരുന്നു ഖത്തര്‍ ധാരണകള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോ?ഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കായാണ് റോണ്‍ ഡെര്‍മര്‍ വാഷിംഗ്ടണിലെത്തിയത്. നേരത്തെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായും ഇടപെടല്‍ നടത്തിയത് ഖത്തറായിരുന്നു. നേരത്തെ വെടിനിര്‍ത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഹമാസ് തള്ളിക്കളഞ്ഞിരുന്നു.
താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചുവെന്ന് ട്രംപ്; നീക്കങ്ങളോട് പ്രതികരിക്കാതെ ഹമാസ്
26