‘വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിള്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം. സാമ്പിള്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകല്‍ വെടിക്കെട്ടും മുറപോലെ നടക്കണമെന്നാണ് ഇന്നലെ ഉണ്ടായ വികാരം എന്ന് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പൂരം നടത്തണമെന്നാണ് നിലപാടെന്ന് അദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തില്‍ സാമ്പിള്‍ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്ന് അറിയിക്കും.

ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോള്‍ അറിയാം. സമൂഹത്തിന് എതിരഭിപ്രായം ഉണ്ടാകില്ലെന്ന് രാജേഷ് പറഞ്ഞു. പൂരം നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പറമേക്കാവ് ദേവസ്വം ഇന്ന് ചേരുന്ന യോഗത്തില്‍ നിലപാട് അറിയിക്കുമെന്ന് അദേഹം അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസന്‍സ്‌ക്കെതിരെ എടുത്ത കേസിലും അദേഹം പ്രതികരിച്ചു. നടപടി പിന്‍വലിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് പാറമേക്കാവ് സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു.

പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തു നടപടിയും തെറ്റാണെന്ന് രാജേഷ് പറഞ്ഞു. 6500 കിലോ വെടിമരുന്ന് കൈകാര്യം ചെയ്യാന്‍ അനുമതിയുള്ള ആളാണ് മുതലമടയിലെ ലൈസന്‍സി. പെസോ അനുമതിയോടെ ആണ് പ്രവര്‍ത്തിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കേസെടുത്തത്. ലൈസന്‍സില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസില്‍ദാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Scroll to Top