നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റംകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍; ഉയര്‍ന്ന പ്രായപരിധി വന്നേക്കും

നീറ്റ് യുജി പരീക്ഷയില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്താനും പരീക്ഷ എഴുതുന്നതിനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാനും എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടത്താനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ദില്ലി: നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റംകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. പരീക്ഷ എഴുതുന്നതിന് ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാണ് ആലോചന. ഏകീകൃത എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചര്‍ച്ച തുടങ്ങി.

നീറ്റ് അടുത്തവര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എന്‍ടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികള്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവില്‍ നീറ്റ് യുജി പരീക്ഷ എഴുതാന്‍ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാന്‍ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന.

നീറ്റിന് ഉയര്‍ന്ന പ്രായപരിധി കൂടി നിര്‍ദ്ദേശിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇന്നലെ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ എന്‍ടിഎ ഇക്കാര്യം അറിയിച്ചു. ഒപ്പം എന്‍ജിനീയറിങിനും മെഡിക്കല്‍ പ്രവേശനത്തിലും ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേര്‍കൂടി കസ്റ്റഡിയിലായി. മഹാരാഷ്ട്രയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ പണം നല്‍കി വാങ്ങിയ രക്ഷിതാക്കളാണ് കസ്റ്റഡിയിലായത്.

Scroll to Top