ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസിന് ആശ്വാസം, സിബിഐ വേണ്ടെന്ന് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഈ ഘട്ടത്തില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്ന് പൊലീസും കോടതിയെ അറിയിച്ചു.
കൊച്ചി: മാസപ്പടി കേസില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി, പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് അറിയിച്ച പൊലീസ്, സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചില്ലെന്നും ഇന്റലിജന്‍സ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

Scroll to Top