നടി അന്‍സിബയുടെ ഫേസ് ബുക്ക് പോസ്റ്റ്; പ്രതികരിച്ച് രമേശ് ചെന്നിത്തല, ‘കമ്മിഷണര്‍ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ’

നടി അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണര്‍ തന്നെ പറ്റിക്കുന്നില്ലെന്നും ചെന്നിത്തല
കൊച്ചി: നടി അന്‍സിബയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണര്‍ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

പൊലീസിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുമെന്ന് ചെന്നിത്തല പറഞ്ഞു. പരാതികള്‍ പരിഹരിച്ചതിന്റെ പൊലീസ് ഓഡിറ്റ് നടത്തും. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. ഓഗസ്റ്റ് 15 മുതല്‍ കേരളത്തില്‍ നവീകരിക്കപ്പെട്ട പൊലീസ് ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കേരള പൊലീസിനെ കൂടുതല്‍ പീപ്പിള്‍ ഫ്രണ്ട്‌ലി ആക്കും. ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതല്‍ 64 സ്റ്റേഷനുകളില്‍ ഒഴികെ എസ്ഐക്കാകും സ്റ്റേഷന്‍ ചുമതല. 64 സ്റ്റേഷനുകളില്‍ സി ഐ മാര്‍ക്ക് തന്നെ സ്റ്റേഷന്‍ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു. 6632 പേരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. 6182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. എട്ടാം തീയതി വരെയുള്ള കണക്കുകളാണിത്. ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമാണ്. ഡി ജെ പാര്‍ട്ടികള്‍ക്ക് എതിരല്ല. അവിടെ ലഹരി ഉപയോഗം ഉണ്ടായാല്‍ പൊലീസ് എത്തും. സ്റ്റാര്‍ ഹോട്ടലിലും ക്യാരവാനിലും ലഹരി അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Scroll to Top