ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‌സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കും

പരീക്ഷ ക്രമക്കേടില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തില്‍ അതൃപ്തിയുമായി പിഎസ്‌സി അംഗങ്ങള്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടെന്നാണ് തീരുമാനം. പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കും. നോട്ടീസില്‍ നിയമോപദേശം തേടാനും തീരുമാനം.
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി പിഎസ്‌സി അംഗങ്ങള്‍. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കും. നോട്ടീസില്‍ നിയമോപദേശം തേടാനും തീരുമാനം. എന്നാല്‍, ചോദ്യചെയ്യല്‍ എവിടെ വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങള്‍ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രിമിനല്‍ ചട്ടത്തില്‍ പ്രത്യേക പരിരക്ഷയിലെന്നും നിയവൃത്തങ്ങള്‍ അറിയിക്കുന്നു.

പരീക്ഷാക്രമക്കേടില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക്
15 മുതല്‍ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നല്‍കിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.

പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴച സംഭവിച്ചത്. സതീഷ് സര്‍വ്വീസില്‍ നിന്നും ഒന്നര വര്‍ഷം മുമ്പ് വിരമിച്ചു. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കി. ആരെയെങ്കിലും സഹായിക്കാനായി ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത് പിഴവാണോ ആസൂത്രണ ഗൂഢാലോചന നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പിഎസ്‌സി തട്ടിപ്പ് കേസില്‍ ആദ്യമായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. കേസില്‍ ആരെയും ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.

Scroll to Top