സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹന്‍ലാല്‍


‘സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ശ്രീനിയെ സ്നേഹിക്കാതിരിക്കാനാവില്ല’
കൊച്ചി: സൗഹൃദത്തിനപ്പുറം നടന്‍ ശ്രീനിവാസനുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍. ശ്രീനിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ശ്രീനിവാസനെ രാവിലെ അമൃത ആശുപത്രിയില്‍ പോകും വഴി ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തൃപ്പൂണിത്തുറയില്‍ കൊണ്ടുപോവുകയായിരുന്നു. മുന്‍പ് അദ്ദേഹത്തെ കാണാനായി അമൃത ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ എനിക്കും അദ്ദേഹത്തിനും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ കാണാനായില്ല.’ മോഹന്‍ലാല്‍ പറഞ്ഞു.

‘ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്. ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാതത്തുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്.’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഡയാലിസിനായി കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു.
മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിം?ഗ് ആര്‍ട്ടിസ്റ്റെന്ന് നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1977ല്‍ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ശ്രീനിവാസന്‍ തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.

Scroll to Top