വിരലില്‍ പരിക്ക്, കെട്ടഴിക്കാതെ വോട്ട് ചെയ്യിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍, യുവതി കാത്ത് നിന്നത് നാലര മണിക്കൂര്‍

വിരലില്‍ പരിക്ക്, കെട്ടഴിക്കാതെ വോട്ട് ചെയ്യിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍, യുവതി കാത്ത് നിന്നത് നാലര മണിക്കൂര്‍

തൃശ്ശൂര്‍: ഇടത് കൈയിലെ ചൂണ്ടുവിരലില്‍ പരിക്കേറ്റ യുവതിക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ച് ഉദ്യോഗസ്ഥര്‍. തൃശ്ശൂരിലാണ് സംഭവം. കണ്ണകുളങ്ങര സ്വദേശിയായ അക്ഷയ എന്ന യുവതിക്കായിരുന്നു ദുരനുഭവം. ഒന്നരയ്ക്ക് പോളിങ് സ്റ്റേഷനില്‍ എത്തിയ യുവതിക്ക് നാലര മണിക്കൂര്‍ കാത്തുനിന്ന് ആറ് മണിയോടെയാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.

തൃശ്ശൂരിലെ 205-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ക്കും കൈക്കുഞ്ഞിനും ഒപ്പമായിരുന്നു അക്ഷയ വോട്ട് ചെയ്യാനെത്തിയത്. മിക്സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. മണിക്കൂറുകള്‍ കാത്തിട്ടും അധികൃതര്‍ വഴങ്ങാത്തതോടെ സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം റിപ്പോട്ടര്‍ ടിവി വാര്‍ത്തയാക്കിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു.

കൈയിലെ കെട്ട് അഴിച്ച് മാറ്റണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യമെന്ന് അക്ഷയ മാധ്യമങ്ങളോട് പറഞ്ഞു. വിരലില്‍ മുറിവുണ്ടെന്ന് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. ഡോക്ടറുടെ കുറിപ്പടി കൊടുത്തിട്ടും മേലുദ്യോഗസ്ഥര്‍ വിളിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥ വഴങ്ങിയില്ല. തനിക്കുണ്ടായ അനുഭവം ആര്‍ക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹം. വിരല്‍ ഇല്ലാത്ത ആളുകള്‍ക്ക് മാത്രമേ മറ്റ് വിരലില്‍ മഷി തേയ്ക്കൂ എന്നായിരുന്നു ഓഫീസറുടെ നിലപാടെന്നും അക്ഷയ പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും നിയമപരമല്ലെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുമതി നല്‍കിയില്ല. കളക്ടര്‍ വന്നാലും സമ്മതിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും അക്ഷയ പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം സ്റ്റിച്ചിട്ട വിരലിന്റെ താഴെയായാണ് യുവതിക്ക് മഷി തേച്ചു നല്‍കിയത്.

Scroll to Top