കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; ‘അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് കോടതി. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് രൂക്ഷ വിമര്‍ശനം.

സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്നായിരുന്നു ധാരണയെന്നും ഹൈക്കോടതിയുടെ വിര്‍ശനം. കേസില്‍ നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ അഴിമതി നിരോധന നിയമം കൂടെ ചേര്‍ത്താല്‍ മാത്രമേ പ്രോസിക്യൂഷന്‍ നടപടിയിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. സിബിഐ ആദ്യഘട്ടത്തില്‍ അഴിമിത നിരോധന നിയമം ഉള്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്.

വീണ്ടും കേസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പ്രോസിക്യൂഷന്‍ നടപടി അംഗീകരിക്കുന്ന ഉത്തരവായിരുന്നില്ല. അതുകൊണ്ടാണ് കോടതയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്

Scroll to Top