താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാര്‍ഹമെന്നും മുന്നറിയിപ്പ്. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം.

തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം, കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്‌സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുക. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Scroll to Top