ഇലക്ഷന് മുന്‍പ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനൊരു വോട്ടെടുപ്പ്; ഒടുവില്‍ 52 വോട്ട് നേടി മറിയംബി സ്ഥാനാര്‍ത്ഥി

കാസര്‍കോട്: വലിയപറമ്പ പഞ്ചായത്തില്‍ വാര്‍ഡ് ഒന്നിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ വോട്ടെടുപ്പ്. യുഡിഎഫില്‍ കോണ്‍ഗ്രസിന് അനുവദിച്ച സീറ്റിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനായാണ് വോട്ടെടുപ്പ് നടന്നത്.

73 പേര്‍ പങ്കെടുത്ത വാര്‍ഡ് സമിതിയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമായില്ല. തര്‍ക്കം രൂപപ്പെട്ടതോടെ വോട്ടെടുപ്പിലൂടെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയായിരുന്നു.

മഹിളാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ പി വി സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആദ്യ ആലോചനകള്‍ ഉണ്ടായത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഒന്നിലധികമാളുടെ പേരുകളും ഉയര്‍ന്നുവന്നു. പി വി സിന്ധുവിനെ കൂടാതെ മറിയംബിയും മറ്റ് ചിലരും രംഗത്തെത്തുകയായിരുന്നു.

ഇതോടെയാണ് വാര്‍ഡ് സമിതിയില്‍ വോട്ടെടുപ്പ് എന്ന ആശയം രൂപപ്പെട്ടത്. പി വി സിന്ധുവും മറിയംബിയും ഒഴിച്ചുള്ളവര്‍ പിന്നോട്ടേക്ക് മാറി. ഇതോടെ വോട്ടെടുപ്പില്‍ രണ്ട് പേര്‍ മാത്രമായി. ഇതോടെ വോട്ടെടുപ്പ് നടന്നു. 21നെതിരെ 52 വോട്ട് നേടി മറിയംബി വിജയിച്ചു.

കോണ്‍ഗ്രസിന്റെ കയ്യിലുള്ള വാര്‍ഡാണിത്. എം അബ്ദുള്‍സലാം ആണ് കഴിഞ്ഞ തവണ വിജയിച്ചത്.

Scroll to Top