മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ഒരാള്‍ കൂടി മരിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററില്‍ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തില്‍ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്‌കാരം പൂര്‍ത്തിയായി.

അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചില്‍ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. ദുരന്ത പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആഘോഷമില്ലാതെ നടത്താനാണ് ആലോചന.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കാണ് അന്വേഷണച്ചുമതല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Scroll to Top