‘എസ്ഐആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയില്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഐഎം ഹര്‍ജിയില്‍ ആരോപിച്ചു.

ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹര്‍ജിയില്‍ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആര്‍ നടപടി ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കുന്നതാണെന്നും സിപിഐഎം പറയുന്നു.

അതേസമയം എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും വരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കമമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പാക്കിയാല്‍ അത് ഭരണ സംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പാക്കാന്‍ കഴിയില്ലെന്നും ചീഫ് സെക്രട്ടറി ഡോ എ ജയതിലക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെടും.

Scroll to Top