ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം


ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ മനുഷ്യന്റെ കാല്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്റെ ഭാഗമെന്ന് നിഗമനം. തിങ്കളാഴ്ച കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരന്റെ കാല്‍ വേര്‍പ്പെട്ടിരുന്നു

ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ടെത്തിയ കാല്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരില്‍ ട്രെയിന്‍ തട്ടി കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരന്‍ മരിച്ചിരുന്നു. അപകടത്തില്‍ മനോഹരന്റെ കാല്‍ വേര്‍പ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നവംബര്‍ 17ന് കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് പൂര്‍ത്തിയാക്കിയാണ് മെമു ട്രെയിന്‍ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്. മെമു ട്രെയിനില്‍ കുടുങ്ങിയ കാലിന്റെ ഭാഗം മനോഹരന്റേത് തന്നെയാകാമെന്നാണ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും.

ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം-ആലപ്പുഴ മെമു ട്രെയിന്‍ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. മെമു ട്രെയിന്‍ ട്രാക്കില്‍ നിന്ന് യാര്‍ഡിലേക്ക് മാറ്റിയശേഷം ശുചീകരണ തൊഴിലാളികളാണ് മനുഷ്യന്റെ കാലിന്റെ ഭാഗം ആദ്യം കണ്ടത്. മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു. മൃതദേഹ അവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികള്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഏതാണ്ട് മൂന്ന് ദിവസത്തെ പഴക്കമുള്ള പുരുഷന്റെ മൃതദേഹ അവശിഷ്ടമാണെന്നായിരുന്നു പൊലീസ് നിഗമനം.

ട്രെയിന്‍ ഇടിച്ചപ്പോള്‍ മൃതദേഹ അവശിഷ്ടം ബോഗിയുടെ അടിഭാഗത്തോ മറ്റോ കുടുങ്ങി കിടന്നതാകാമെന്നും അത് പിന്നീട് ട്രാക്കില്‍ വീണതാകാമെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍വീസ് നടത്തുന്ന മെമു ട്രെയിന്‍ ആണിത്. എവിടെയെങ്കിലും ട്രെയിന്‍ തട്ടിയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുമുള്ള അന്വേഷണത്തിനൊടുവിലാണ് കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചിരുന്നുവെന്ന വിവരം ലഭിക്കുന്നത്. മൃതദേഹ അവശിഷ്ടം നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്.

Scroll to Top