പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; ‘ഈ ദിവസങ്ങളില്‍ എമര്‍ജന്‍സി അല്ലാതെ ആശുപത്രിയില്‍ വരുന്നത് ഒഴിവാക്കണം’, റിലേ ഒ പി ബഹിഷ്‌കരണം തുടരും

തിരുവനന്തപുരം: ഇപ്പോള്‍ നടത്തുന്ന റിലേ ഒ.പി. ബഹിഷ്‌കരണം തുടരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. അഞ്ചാം ആഴ്ച്ചയിലേക്കാണ് പ്രതിഷേധം നീളുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 21 വെള്ളിയാഴ്ച, 29 ശനിയാഴ്ച എന്നീ തീയതികളില്‍ ഒ.പി, തിയറി ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും ചട്ടപ്പടി സമരം (Work to Rule) തുടരുമെന്നും സംഘടന. ഔദ്യോഗിക കത്തിടപാടുകള്‍ക്ക് മറുപടി നല്‍കില്ല, കൂടാതെ മറ്റ് സ്ഥിതിവിവര കണക്കുകള്‍ കൈമാറില്ല. എല്ലാ മെഡിക്കല്‍ കോളേജുകളിലും രാവിലെ 10.30 ന് പ്രതിഷേധയോഗം ചേരുന്നതാണെന്നും കെജിഎംസിടിഎ അറിയിച്ചു.

ഐ.പി. രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകള്‍, അടിയന്തിര ചികിത്സകളായ കാഷ്വാലിറ്റി, ലേബര്‍റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകള്‍ എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധ ദിനങ്ങളില്‍ അടിയന്തിര ചികിത്സ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ആശുപത്രികളില്‍ വരുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം സമരപരിപാടികള്‍ ശക്തമാക്കുവാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും ഭാരവാഹികള്‍.

Scroll to Top