പരിക്കേറ്റ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പകരം ആരെല്ലാം?; ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം!

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീമില്‍ എന്തൊക്കെ സര്‍പ്രൈസുകളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പകരം ആരായിരിക്കുമെന്നതാണ് പ്രധാന ചോദ്യം.

ശ്രേയസ് അയ്യര്‍ മടങ്ങി വരില്ലെന്ന് ഉറപ്പായെങ്കിലും ഗില്ലിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിന് കഴുത്തിന് പരിക്കേറ്റത്. താരം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെങ്കിലും ഏകദിന പരമ്പരക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ക്യാപ്റ്റനായി തിരിച്ചുവരും.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ താരങ്ങള്‍ക്ക് സീനിയര്‍ ടീമില്‍ ഇടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എക്കായി തിളങ്ങിയ റുതുരാജ് ഗെയ്ക്വാദിനും യസസ്വി ജയ്‌സ്വാളിനുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

മൂന്നാം നമ്പറില്‍ കോഹ്ലി സ്ഥാനം ഉറപ്പിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ചിലപ്പോള്‍ റിഷഭ് പന്ത് എത്തിയേക്കാം. ശേഷം അഞ്ചാമനയി കെ എല്‍ രാഹുല്‍ എത്തും. ഗില്‍ കളിച്ചില്ലെങ്കില്‍ താരത്തിന് ക്യാപ്റ്റന്‍സി ലഭിക്കാനും സാധ്യതയുണ്ട്.

പരിക്കുമാറി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്കിനെ ടീമിലേക്ക് പരിഗണിക്കാനിടയില്ല. താരം ടി 20 യില്‍ മാത്രമാണ് കളത്തിലിറങ്ങുക. അക്‌സര്‍ പട്ടേല്‍ ആറാമതും നതീഷ് കുമാര്‍ റെഡ്ഡി ഏഴാമതും എത്തുന്ന ബാറ്റിംഗ് ഓര്‍ഡറില്‍ വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്.

ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന ടീമിലേക്ക് പരിഗണിക്കുമോ എന്ന കാര്യം സംശയമാണ്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചാല്‍ പേസര്‍മാരായി ഹര്‍ഷിത് റാണയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാകും ടീമിലെത്തുക.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍/റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, റിഷഭ് പന്ത്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്.

Scroll to Top